വയനാട്: അതിഥിയായി ഗവർണർ ; നെയ്ത്ത് തുണി തൊഴിലാളികളുടെ ഉപഹാരം

വയനാട്: കൺമുന്നിൽ നെയ്തെടുത്ത തുണിത്തരങ്ങൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്  ഉപഹാരമായി നൽകി വയനാട് നെയ്ത് ഗ്രാമം. തിരുനെല്ലി തൃശിലേരിയിലെ നെയ്ത് ഗ്രാമത്തിൽ വിശിഷ്ട അതിഥിയായി എത്തിയ ഗവർണർക്കാണ് അപ്രതീക്ഷിതമായി വേറിട്ടൊരു സമ്മാനം തൊഴിലാളികൾ നൽകിയത്. നെയ്തു ഗ്രാമത്തിൽ പവർ ലും പ്രവർത്തനങ്ങൾ വിശദീകരിക്കവേ തന്നെ ഗവർണർക്കായി പ്രത്യേക സമ്മാനം ഇവർ നെയ്തെടുക്കുകയായിരുന്നു. 

 ആദിവാസികളുടെയും അവിവാഹിത അമ്മമാരുടെയും പുനരധിവാസം ലക്ഷ്യമിടുന്ന സ്ഥാപനത്തില്‍ ബുധനാഴ്ച്ച വൈകിട്ട് നാല് മണിയോടെയാണ് ഗവര്‍ണര്‍ എത്തിയത്. രാജ്യാന്തര തലത്തിൽ മികവുറ്റ നൂൽ നൂൽപ് കേന്ദ്രമായി വളരുന്ന നെയ്തു ഗ്രാമത്തിനും ഗവർണറുടെ സന്ദർശനം ആവേശവും പ്രതീക്ഷയുമായി. യന്ത്രത്തറികളിൽ അതിവേഗവും സൂക്ഷമവുമായി കലാചാരുതയോടെ ഇവിടെ നെയ്തെടുക്കുന്ന തുണിത്തരങ്ങളെ അണിയറ പ്രവർത്തകർ ഗവർണർക്ക് പരിചയപ്പെടുത്തി. ഇനിയുമേറെ മുന്നോട്ട് പോകാനുള്ള പ്രതീക്ഷകളും നെയ്ത് ഗ്രാമത്തിന്റെ പിന്നണിയിലുള്ളവർ ഗവർണറുമായി പങ്കുവെച്ചു.

നെയ്ത് ഗ്രാമം ചെയര്‍മാന്‍ പി.ജെ ആന്റണി, സെക്രട്ടറി കെ.എ സജീര്‍, ബോര്‍ഡ് അംഗം എ.എന്‍ പ്രഭാകരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗവർണറെ  സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി,  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജസ്റ്റിന്‍ ബേബി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

1999 ലാണ് വയനാട് ഹാന്‍ഡ്‌ലൂം പവര്‍ലൂം ആന്റ്  മള്‍ട്ടിപര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തൃശിലേരിയില്‍ ആരംഭിച്ചത്. 72 തൊഴിലാളികള്‍ നിലവില്‍ ഇവിടെ ജോലി ചെയ്യുന്നു.  ഭൂരിഭാഗവും ആദിവാസി വനിതകളാണ്. യന്ത്രത്തറികളിലും കൈത്തറികളിലും നെയ്‌തെടുക്കുന്ന ഗുണമേന്‍മയേറിയ ഉല്‍പന്നങ്ങള്‍ തേടി സഞ്ചാരികളും ഇവിടേക്കെത്താറുണ്ട്. ബെഡ്ഷീറ്റുകള്‍, സാരികള്‍, യൂണിഫോം തുണിത്തരങ്ങള്‍, മുണ്ടുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ് ഇവിടെ പ്രധാനമായും ഉല്‍പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. വ്യവസായ വകുപ്പിന് കീഴിലുളള സൊസൈറ്റി ഉല്‍പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ വയനാട് നെയ്ത് ഗ്രാമം ബ്രാന്റിലാണ് വില്‍പന നടത്തുന്നത്.

പുല്‍പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയാണ് ഗവർണർ ആദ്യദിനത്തെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →