സ്വര്‍ണം എറിഞ്ഞിട്ട നീരജ് ചോപ്രയുടെ ജാവലിന്‍ ഒരു കോടിയ്ക്ക് ലേലത്തിന്

ന്യൂഡല്‍ഹി: നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം എറിഞ്ഞിട്ട ജാവലിന്‍ ലേലത്തിന്. കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലേലത്തിലെ ഏറ്റവും കൗതുകമേറിയ ലേല വസ്തുവും ഈ ജാവലിനാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ ജാവലിന്‍ എന്ന റെക്കോഡിലേക്കാണ് നീരജിന്റെ ജാവലിന്റെ കുതിപ്പ്. സ്വര്‍ണം നേടിയ മത്സരത്തിനുപയോഗിച്ച ജാവലിന്‍ നീരജ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. നീരജിന്റെ ഓട്ടോഗ്രാഫ് ഉള്‍പ്പെടെയുള്ള ജാവലിന്‍ ലേലത്തില്‍ വച്ചതോടെ വില കുത്തനെ ഉയരുകയായിരുന്നു. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കളും മറ്റ് ഉപഹാരങ്ങളുമാണ് ഈ ലേലത്തിലുള്ളത്. ഗംഗാ നദി വൃത്തിയാക്കാനുള്ള പദ്ധതിയായ നമാമി ഗംഗ മിഷനായി പണം സ്വരൂപിക്കുന്നതിനാണ് കേന്ദ്രം പ്രധാനമന്ത്രിക്ക് ലഭിച്ച വസ്തുക്കള്‍ ലേലത്തിന് വെച്ചത്. പ്രധാനമന്ത്രിക്ക് ലഭിച്ച 1348 വസ്തുക്കളാണ് ലേലത്തിനുള്ളത്. ഇതിലൂടെ 10 കോടിയോളം രൂപ സമാഹരിക്കുകയാണ് ലേലത്തിന്റെ ലക്ഷ്യം.
പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍ ഉപയോഗിച്ച ജാവലിനും ഒരു കോടിയാണ് അടിസ്ഥാന വില. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഒളിമ്പിക്‌സില്‍ ഉപയോഗിച്ച റാക്കറ്റ്, ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി താരങ്ങളുടെയെല്ലാം ഒപ്പുകളടങ്ങിയ ഹോക്കി സ്റ്റിക്കുകള്‍ തുടങ്ങിയവയും ലേലത്തിനുണ്ട്. ഇവയെല്ലാം താരങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയവയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →