കാസർകോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാപ്പില്‍ പ്രവര്‍ത്തിച്ചുവന്ന 73ാം നമ്പര്‍ റേഷന്‍ കട വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്ടിലേക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് രണ്ട് സ്ഥലങ്ങളും സന്ദര്‍ശിച്ചു. ശനിയാഴ്ച രാവിലെ എത്തിയ കളക്ടര്‍ വെള്ളാപ്പിലും ഇടയിലക്കാടിലും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭിപ്രായങ്ങള്‍ കേട്ടു. സെപ്റ്റംബര്‍ 26 ഞായറാഴ്ച രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കും.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.പി. അനില്‍കുമാര്‍, ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍. ബിന്ദു, റേഷനിംഗ് ഇന്‍സ്പെക്ടര്‍ അജിത എന്നിവര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

