ഒന്നിനും ധ്യതി കാണിക്കാത്ത ജയൻ ഏറ്റവും തിടുക്കത്തിൽ ഇവിടെ നിന്നും പോയി. ജയന്റെ വിയോഗത്തിൽ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ

ഹൃദയസ്തംഭനം മൂലം ശനിയാഴ്ച മരണമടഞ്ഞ 38 കാരനായ പ്രശസ്ത ചീഫ് അസോസിയേറ്റ് ഡയറക്ടറും തന്റെ സുഹൃത്തും സഹോദരനുമൊക്കെ ആയിരുന്ന പി കെ ജയകുമാറിന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ചു കൊണ്ട് ബി ഉണ്ണികൃഷ്ണൻ പങ്കു വച്ചിരിക്കുന്ന കുറിപ്പ് –

തികച്ചും അപ്രതീക്ഷിതമായി ജയൻ പോയി. ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല. 2006 ൽ -ഞാൻ സംവിധായകനായ ആദ്യ ചിത്രം മുതൽ ജയൻ അസോസിയേറ്റ് ഡയറക്ടർ ആണ്. 2012 മുതൽ ചീഫ് അസോസിയേറ്റും, കഴിഞ്ഞ 15 വർഷങ്ങളായി എന്റെ ജീവിതത്തിന്റ തന്നെ ഭാഗവുമാണ് അയാൾ.

എനിക്ക് ജയൻ സുഹൃത്തും സഹോദരനും ആയിരുന്നു. താങ്ങായിരുന്നു, തണലായിരുന്നു, അവൻ. എനിക്ക് എന്താണ് വേണ്ടത് എന്ന് വാക്കുകളിലൂടെയല്ലാതെ അറിഞ്ഞിരുന്ന ആളായിരുന്നു ജയൻ. എത്രയോ കാലമായി ഞാൻ അയാളെ സ്വതന്ത്ര സംവിധായകനാകാൻ നിർബന്ധിക്കുന്നു.

എന്നാൽ അപ്പോഴൊക്കെ ഒരു ചെറു ചിരിയോടെ അയാൾ പറയും, ആവാം സാർ ധൃതിയില്ലല്ലോ. അതേ അയാൾക്ക് ഒന്നിനും ധൃതിയില്ലായിരുന്നു. ആരോടും മത്സരം ഇല്ലായിരുന്നു. പരക്കം പാച്ചിലുകളിൽ നിന്നും മാറി നിർമ്മതയോടെ അയാൾ നടന്നു നീങ്ങി. മറ്റുള്ളവർക്ക് കീഴടക്കാൻ ഉയരങ്ങൾ കാട്ടിക്കൊടുത്തു കൊണ്ട്, സഞ്ചാരപഥങ്ങൾ തുറന്നുകൊടുത്തു കൊണ്ട്.

ജയൻ കൈപിടിച്ച് എന്റെ അരികിലേക്ക് കൊണ്ടു വന്നവരാണ് എഡിറ്റർ ഷമീർ മുഹമ്മദും ഗാനരചയിതാവ് ഹരിനാരായണനുമൊക്കെ. മാസങ്ങൾക്കുമുമ്പ് ഷമീർ എന്നോട് പറഞ്ഞു. ജയൻ ചേട്ടന്റെ ആദ്യ സിനിമ ഞാനും ജോമോനും ചേർന്ന് പ്രൊഡ്യൂസ് ചെയ്യും കേട്ടോ സാറേ.

ഇന്നലെ രാത്രി ജയൻ എന്നെ വിളിച്ചു, സർ ആദ്യസിനിമ ഒരു ബയോപിക് ആണ്, എല്ലാം തീരുമാനിച്ചു. അഭിനന്ദനം പറഞ്ഞു ഞാൻ സംസാര അവസാനിപ്പിക്കും മുമ്പ് അയാൾ എന്നോട് ചോദിച്ചു, നമ്മൾ എപ്പോഴാണ് അടുത്ത പടത്തിന്റെ വർക്ക് തുടങ്ങുന്നത് ? സ്വന്തം സിനിമക്ക് തയ്യാറാക്കുമ്പോഴും അയാൾക്ക് എന്നെ വിട്ടു പോകാൻ കഴിയുമായിരുന്നില്ല. ഇന്നലെ ഞാൻ കാർക്കശ്യത്തോടെ പറഞ്ഞു. ജയന്റെ സിനിമക്ക് നല്ല ഹോംവർക്ക് വേണം. അതിൽ ഫോക്കസ് ചെയ്യു. നമ്മുടെ പടത്തെക്കുറിച്ച് പിന്നെ സംസാരിക്കാം. എന്നോട് ആധികാരികത കലർന്ന ഇഴയടുപ്പം ഉണ്ടായിരുന്നു അയാൾക്ക്.

ഇന്ന് ഉച്ചക്ക് ഷമീർ ഫോണിൽ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് ചുറ്റും എല്ലാം നിലച്ചത് പോലെ തോന്നി. ഒരു മഹാ നിശബ്ദത ഹിമപാളികൾ പോലെ വന്ന് എന്നെ മൂടി. ഞാൻ തീർത്തും ഒറ്റയ്ക്കായി പോയി. ഒന്നിനും ധൃതി കാണിക്കാത്ത എന്റെ ജയൻ ഏറ്റവും തുടക്കത്തിൽ ഇവിടെ നിന്നും പോയി കളഞ്ഞു. വലിയ സ്വപ്നങ്ങളൊന്നും ബാക്കി വെച്ചിട്ടില്ല ജയൻ പോയത്. വെട്ടിപിടക്കലുകൾ അയാളുടെ അജണ്ടയിൽ ഇല്ലായിരുന്നു. അവൻ ശേഷിപ്പിച്ചത് ഓർമ്മകളാണ്.

ഇപ്പോൾ എന്റെ മുറിയിൽ ഒറ്റക്കിരുന്ന് എനിക്ക് ജയൻ എന്തായിരുന്നുവെന്ന് ഞാനറിയുന്നു. അയാൾ എനിക്ക് തന്ന സ്നേഹത്തിന് ഉറച്ച മണ്ണിന്റെ പേശീബലമുണ്ടായിരുന്നു. അരയാലിന്റെ തണലുണ്ടായിരുന്നു. അമ്മയുടെ വിയർപ്പിന്റെ നിസ്വാർത്ഥതയുണ്ടായിരുന്നു. ചാവേറിന്റെ വീറും ബോധ്യവും ഉണ്ടായിരുന്നു –

പകരം ഞാൻ അയാൾക്ക് എന്ത് കൊടുത്തു എന്ന് എനിക്കറിയില്ല. പൂർണമായും ഇരുട്ടിൽ മൂടി കഴിഞ്ഞ ജയന്റെ ബോധസ്ഥാലകളിൽ ഞാൻ കൊടുത്തതെല്ലാം മറഞ്ഞ് കിടപ്പുണ്ട്. എനിക്ക് അത് കണ്ടെത്താനാവില്ല. കാരണം നീ എന്നെ നിന്നിൽ നിന്ന് പുറത്താക്കിയല്ലോ, ജയാ..നിനച്ചിരിക്കാതെ ഏറെ തിടുക്കത്തിൽ :

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →