കട്ടപ്പന: കൈക്കൂലി വാങ്ങുന്നതിനിടെ കട്ടപ്പന നഗരസഭ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. റവന്യൂ ഇൻസ്പെക്ടർ ഷിജു അസീസിനെയാണ് ഇടുക്കി വിജിലൻസ് സംഘം കസ്റ്റഡിയിലെടുത്തത്. വസ്തുവിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കട്ടപ്പന സ്വദേശിയിൽ നിന്നും പതിമൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഷിജുവിനെ പിടികൂടിയത്.
2021 ഓഗസ്റ്റ് 12-ന് വസ്തുവിന്റെ ഉടമസ്ഥാവകാശം മാറ്റി ലഭിക്കുന്നതിനായി കട്ടപ്പന സ്വദേശി അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഷിജു നേരിട്ടെത്തി സ്ഥലം സന്ദർശിക്കുകയും ഫയൽ നീക്കുന്നതിന് അറുപതിനായിരം രൂപയാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ തനിക്ക് ഇരുപതിനായിരം രൂപ നൽകിയാൽ നടപടികൾ വേഗത്തിലാക്കി നൽകാമെന്ന് ഇയാൾ സ്ഥലമുടമയോട് പറഞ്ഞു. ഇത്രയും പണം തങ്ങളുടെ കയ്യിൽ ഇല്ലെന്ന് അറിയിച്ചെങ്കിലും ഉദ്യോഗസ്ഥൻ വഴങ്ങിയില്ല ഒടുവിൽ പതിമൂവായിരം രൂപ നൽകാതെ നടപടിക്രമങ്ങൾ പൂർത്തിയാക്കില്ലെന്ന് പറഞ്ഞതോടെ അപേക്ഷകന്‍ 2021 ഓഗസ്റ്റ് 18ന് പണം ഓഫീസിലെത്തിച്ച് നൽകി. പണം കൈമാറുന്നതിനിടെ ഓഫീസിലെത്തിയ ഇടുക്കി, കോട്ടയം വിജിലൻസ് സംഘങ്ങള്‍ ഇയാളെ പിടികൂടുകയായിരുന്നു.
രണ്ടാഴ്ച്ച മുമ്പാണ് ഷിജു അസീസ്സ് കട്ടപ്പന റവന്യൂ ഇൻസ്‌പെക്ടറായി ചുമതലയേറ്റത്. ഇതിനോടകം നിരവധി ആളുകളിൽ നിന്നും ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതായി ആരോപണമുണ്ട്

