കൊച്ചി: ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന ഹൈക്കോടതിയിൽ. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ നീക്കം നടക്കുന്നതായി ഐഷ സുൽത്താന 27/07/2021 ചൊവ്വാഴ്ച ഹൈക്കോടതിയിൽ ആരോപിച്ചു.
രാജ്യദ്രോഹ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയിലെ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ഐഷ സുൽത്താനക്കെതിരെ ഗുരുതര ആരോപണം നടത്തിയത്. ആയിഷയുടെ സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ലെന്നും രാജ്യദ്രോഹ കേസിന് പിറകെ ചില മേസേജുകൾ ദുരൂഹമായി നീക്കം ചെയ്തെന്നുമായിരുന്നു ആരോപണം.
തന്‍റെ മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധനയ്ക്കായി ഗുജറാത്തിലേക്ക് അയച്ചത് ദുരൂഹമാണ്. ഐടി വിദഗ്ധരുടെ സഹായത്തോടെ മൊബൈലിലും ലാപ്ടോപ്പിലും നിഷ്പ്രയാസം തിരിമറികൾ നടത്താമെന്നും ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഐഷ വ്യക്തമാക്കുന്നു. ലക്ഷദ്വീപ് പൊലീസ് കസ്റ്റഡിയിലെടുത്ത തന്റെ ഫോണും ലാപ്‌ടോപ്പും നിലവിൽ ആരുടെ കൈവശമാണെന്ന് വ്യക്തമല്ല. മൊബൈൽ ഫോണിൽ വ്യാജ തെളിവുകൾ തിരുകി കയറ്റാനുള്ള സാധ്യത കാണുന്നു. ലാപ്ടോപ് ഗുജറാത്തിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചതിൽ ദുരൂഹത ഉണ്ടെന്നും ചാനൽ ചർച്ചക്കിടെ ഫോണിലേക്ക് സന്ദേശം വന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്നും ഐഷ സുൽത്താൻ ഹൈക്കോടതിയിൽ വ്യക്തമാക്കി.

