ബെര്‍ലിന്‍: ജര്‍മനിയിലുണ്ടായ പ്രളയത്തിൽ നടുക്കം രേഖപ്പെടുത്തി ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. പ്രളയത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മെര്‍ക്കല്‍ പറഞ്ഞു.
നിലവിലെ കണക്ക് പ്രകാരം 180 പേരാണ് പ്രളയത്തില്‍ മരിച്ചത്. നൂറുകണക്കിന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
അതിനിടെ പ്രളയബാധിത പ്രദേശങ്ങള്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും ജനങ്ങള്‍ക്ക് വേണ്ട ധനസഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആഞ്ജല മെര്‍ക്കല്‍ അറിയിച്ചിട്ടുണ്ട്.
‘ഈ സ്ഥിതി ഭയപ്പെടുത്തുന്നതാണ്. നിലവിലെ രാജ്യത്തിന്റെ അവസ്ഥയെ വാക്കുകളിലൂടെ വിവരിക്കാന്‍ കഴിയുന്നില്ല. ശക്തമായ രാജ്യമാണ് ജര്‍മനി. ഈ പ്രകൃതി ദുരന്തത്തെ ഞങ്ങള്‍ ധൈര്യമായി തന്നെ നേരിടും,’ മെര്‍ക്കല്‍ പറഞ്ഞു.
എഴുപത് വര്‍ഷത്തിനിടയില്‍ ജര്‍മനിയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണിത്. തെക്കേ കൊളോണിലെ അഹര്‍വീലര്‍ ജില്ലയില്‍ മാത്രം 93 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കൊളോണിലെ വാസന്‍ബര്‍ഗ് പ്രവിശ്യയില്‍ നിന്നും 700ലധികം പേരെ ഒഴിപ്പിച്ചു കഴിഞ്ഞതായി ജര്‍മന്‍ സര്‍ക്കാര്‍ അറിയിച്ചു. ജര്‍മനിയിലെ പ്രധാന ഡാമുകളിലൊന്നായ സ്റ്റീന്‍ബാച്ചല്‍ തകരുമെന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പരിസരപ്രദേശത്ത് നിന്നും 4500 പേരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.

