അഫ്ഗാനിൽ ആശങ്ക ; അതിർത്തി മേഖലകൾ പിടിച്ചടക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനില്‍ നിന്നും വിദേശ സൈന്യം പിന്‍മാറവെ രാജ്യത്തിന്റെ വിവിധ മേഖലകള്‍ കൈക്കലാക്കി താലിബാന്‍. ഇറാന്‍, തുര്‍ക്ക്‌മെനിസ്താന്‍ എന്നീ രാജ്യങ്ങളുമായുള്ള പ്രധാന അതിര്‍ത്തി പ്രദേശങ്ങള്‍ താലിബാന്‍ പിടിച്ചടക്കി.

ഇറാനടുത്തുള്ള ഇസ്ലാം ക്വാല എന്ന അതിര്‍ത്തി നഗരവും തുര്‍ക്‌മെനിസ്താനിനടുത്തുള്ള തോര്‍ഘുണ്ടി നഗരവുമാണ് താലിബാന്‍ കൈക്കലാക്കിയത്. ഇറാനുമായിള്ള അഫ്ഗാനിസ്താന്‍ പ്രധാന വ്യാപാര പാതയായിരുന്നു ഇസ്ലാം ക്വാല. ഈ നഗരങ്ങള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അഫ്ഗാന്‍ സൈന്യം.

താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ആയിരത്തോളം സൈനികര്‍ കഴിഞ്ഞ ദിവസം രാജ്യം വിട്ടിരുന്നു. അയല്‍രാജ്യമായ തജികിസ്താനിലേക്കാണ് സൈനികര്‍ രക്ഷപ്പെട്ടത്. താലിബാനുമായുള്ള സംഘര്‍ഷത്തിനു പിന്നാലെ ജീവരക്ഷാര്‍ത്ഥം സൈനികര്‍ അതിര്‍ത്തി കടക്കുകയായിരുന്നു. തജികിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ബദഘ്ഷാന്‍, തഖര്‍ എന്നീ അഫ്ഗാനിസ്താന്‍ പ്രവിശ്യകളില്‍ അടുത്തിടെയായി താലിബാന്‍ വീണ്ടും ശക്തിപ്രാപിച്ചിട്ടുണ്ട്. പ്രവിശ്യകളിലെ സൈനിക പാതകളെല്ലാം താലിബാന്‍ കൈക്കലാക്കിയതോടെ മറ്റുമാര്‍ഗമില്ലാതെ സൈനികര്‍ അയല്‍രാജ്യത്തേക്ക് കടക്കുകയായിരുന്നു. ഇതുവരെ 1600 അഫ്ഗാന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് രക്ഷപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →