ലക്ഷദ്വീപിൽ വീണ്ടും കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ഭരണകൂടം. കടൽതീരത്ത് നിന്ന് 20 മീറ്റർ വരെ അകലെയുള്ള കെട്ടിടങ്ങളാണ് പൊളിക്കുക. ആൾപ്പാർപ്പില്ലാത്ത ഷെഡ്ഡുകൾ പൊളിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
നേരത്തെ ചെറിയം ദ്വീപിലെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റണമെന്ന ഭരണകൂടത്തിന്‍റെ ഉത്തരവ് പുറത്ത് വന്നിരുന്നു. മത്സ്യതൊഴിലാളികൾ നിർമിച്ച ഷെഡ് ഏഴ് ദിവസത്തിനകം പൊളിച്ച് മാറ്റണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
മത്സ്യതൊഴിലാളികൾ സ്വമേധയ ഷെഡ്ഡ് പൊളിച്ചില്ലെങ്കിൽ റവന്യ വകുപ്പ് അത് ചെയ്യും. പൊളിക്കാനുള്ള ചെലവ് തൊഴിലാളികളിൽ നിന്നും ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെയും സമാന രീതിയിൽ ലക്ഷദ്വീപ് ഭരണകൂടം മത്സ്യെതാഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചു മാറ്റിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ദ്വീപിൽ ഉയർന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ രണ്ട് വിവാദ ഉത്തരവുകൾ ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവും സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്നും ബീഫും ചിക്കനും ഒഴിവാക്കണമെന്ന ഉത്തരവുമാണ് ഹൈകോടതി സ്റ്റേ ചെയ്തത്.

