യോഗ്യരായ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധത്തിനു മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: യോഗ്യരായ ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധത്തിനു മരുന്നുകള്‍ നിര്‍ദ്ദേശിക്കാമെന്ന് കേരള ഹൈക്കോടതി. സംസ്ഥാന ആരോഗ്യ വകുപ്പ് ദുരന്ത നിവാരണ നിയമ പ്രകാരം കേസെടുക്കുമെന്നു തന്നെ ഭീഷണിപ്പെടുത്തുകയാണെന്നു ചൂണ്ടിക്കാട്ടി ഡോ. ജയപ്രസാദ് കരുണാകരന്‍ സമര്‍പ്പിച്ച ഹരജിയിലാണ് 09/06/21 ബുധനാഴ്‌ച കോടതി ഹോമിയോ ചികില്‍സയ്ക്കു അനുമതിയുണ്ടെന്നു വ്യക്തമാക്കിയത്.

സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് ചികില്‍സാ മാനദണ്ഡമനുസരിച്ചു കൊവിഡ് ചികില്‍സ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സര്‍ക്കാര്‍ അംഗീകാരമുള്ളവര്‍ക്കും മാത്രമാണെന്നായിരുന്നു. എന്നാല്‍ ആയുഷ് മന്ത്രാലയത്തിനു കീഴില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് കൊവിഡ് പ്രതിരോധമുള്‍പ്പെടെയുള്ള ചികില്‍സ നടത്തുന്നതിനു തടസമില്ലെന്നായിരുന്നു ഹരജിക്കാരന്റെ വാദം. മരുന്ന് നിര്‍ദ്ദേശിക്കാന്‍ ഹോമിയോ ഡോക്ടര്‍ക്ക് അധികാരമുണ്ട് ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളുണ്ടെന്നും ഇവ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയതിന് തനിക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചെന്ന് കാട്ടിയാണ് ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുളള മരുന്നുകള്‍ തടസപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →