ന്യൂഡല്‍ഹി: ആയുര്‍വേദമാണോ അലോപ്പതിയാണോ മികച്ചതെന്ന നിലവിലെ തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ വാണിജ്യ താല്‍പ്പര്യ ലോബികളാണെന്ന് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് വിഷ്ണു സദാശിവ് കോക്‌ജെ. രണ്ട് വൈദ്യശാസ്ത്ര മേഖലകളെയും പിന്തുണയ്ക്കുന്നവരോട് അവരുടെ കണ്ടെത്തലുകളുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട അദ്ദേഹം കോവിഡ് -19 രോഗികളില്‍ ആയുര്‍വേദവും അലോപ്പതിയും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ശാസ്ത്രീയ ചര്‍ച്ചയാണ് വേണ്ടതെന്നും വ്യക്തമാക്കി. രോഗികളില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാത്തവയാണ് ആയുര്‍വേദമെന്നും അദ്ദേഹം ചൂണ്ടികാട്ടി.അലോപ്പതിയെക്കുറിച്ചുള്ള യോഗ ഗുരു രാംദേവിന്റെ വീക്ഷണങ്ങള്‍ക്കെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് കോക്‌ജെ ഇക്കാര്യം വ്യക്തമാക്കിയതെന്നത് ശ്രദ്ധേയമാണ്. രോഗികള്‍ക്ക് അവരുടെ രോഗം ലഘൂകരിക്കുന്ന വൈദ്യശാസ്ത്ര മേഖലയോടാവും താല്‍പര്യം. അലോപ്പതിയെ ആശ്രയിക്കുന്ന നിരവധി പേര്‍ ഇന്ത്യയിലുണ്ട്. അതിനാല്‍ തന്നെ അതില്‍ നിന്ന് പൂര്‍ണമായും അകലമം പാലിക്കുക സാധ്യതമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അലോപ്പതി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളും ഡോക്ടര്‍മാരും ആരോഗ്യരംഗത്തെ തങ്ങളുടെ ആധിപത്യം അപകടത്തിലാവുമെന്ന ഭയത്തിലാണ്.
പാര്‍ശ്വഫലങ്ങള്‍ അലോപ്പതിയുടെ ഏറ്റവും വലിയ പോരായ്മയാണെന്നും അവ ഇല്ലാതാക്കാനാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കോക്‌ജെ പറഞ്ഞു.ചികിത്സയിലെ ഫലപ്രാപ്തി എടുത്തുകാണിക്കുന്നതിനായി ആയുര്‍വേദ ശാസ്ത്രത്തില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ശ്വഫലങ്ങള്‍ അലോപ്പതിയുടെ ഏറ്റവും വലിയ പോരായ്മ: ആയൂര്‍വേദം-അലോപ്പതി തര്‍ക്കത്തിന് പിന്നില്‍ ലോബികളെന്നും കോക്‌ജെ
