കാസർഗോഡ്: ജില്ലയിൽ മഴക്കാലം ആരംഭിച്ചതോടെ ബളാൽ, വെസ്റ്റ് എളേരി, കോടോം- ബേളൂർ, ദേലംപാടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഡെങ്കുപനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ ജനങ്ങൾ കോവിഡിനോടൊപ്പം മറ്റു പകർച്ചാവ്യാധികൾ തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ കൂടി കൈക്കൊള്ളണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. രാജൻ കെ.ആർ അറിയിച്ചു. പെട്ടന്നുളള കഠിനമായ, അസഹ്യമായ തലവേദന, കണ്ണുകൾക്കു പിറകിൽ വേദന, സന്ധികളിലും പേശികളിലുംവേദന, അഞ്ചാംപനിപോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കു പനിയുടെ പ്രധാന ലക്ഷണങ്ങൾ.
പകൽനേരങ്ങളിൽ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഈ രോഗം പരത്തുന്നത്. ശുദ്ധജലത്തിൽ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

