അഹമ്മദാബാദ്: കോവിഡ് രോഗി മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ അതിക്രമം നടത്തിയ അഞ്ചു പേരെ ഗുജറാത്ത് പൊലീസ് അറസ്റ്റു ചെയ്തു. അഹമ്മദാബാദിലെ ഡാനിലിംഡ പ്രദേശത്തെ ഷിഫ ഹോസ്പിറ്റലാണ് 29/04/21 വ്യാഴാഴ്ച വൈകിട്ട് മരിച്ച രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 7:45 ഓടെയാണ് പത്തോളം പേർ അടങ്ങിയ സംഘം ഷിഫ ആശുപത്രിയുടെ മൂന്നാം നിലയിലെ ഉപകരണങ്ങൾ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായവരുടെ ഒരു ബന്ധുവിനെ ഏപ്രിൽ 13 ന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 29 ന് രാവിലെ 6: 20 ഓടെ ഐസിയു വാർഡിൽ ചികിത്സയ്ക്കിടെ ഇദ്ദേഹം മരിച്ചു. ഇതേ തുടർന്നായിരുന്നു വൈകിട്ടത്തെ അക്രമം. പ്രതികളായ അഞ്ചുപേരെ പിടികൂടാൻ പോലീസ് സംഘത്തിന് കഴിഞ്ഞുവെന്നും ബാക്കിയുള്ളവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു.
റാനീസ് മിർസ, ഇർഫാൻ ഷെയ്ഖ, അഷ്‌റഫ് രംഗ്രെസ്, ഉസ്മാൻ ഷെയ്ഖ്, മുഷ്താക് ഗാഞ്ചി, ജാവേദ്, ആസിഫ് രംഗ്രെസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഐപിസി സെക്ഷൻ 325, കലാപം, 427, തെറ്റിദ്ധാരണയ്ക്ക് 323, അശ്ലീലത്തിന് 294 ബി, എപ്പിഡെമിക് ഡിസീസ് ആക്റ്റ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

