മൃതദേഹത്തിനു മുകളിൽ ഷീറ്റിട്ട് കോൺക്രീറ്റ് ചെയ്ത് മറച്ചു , ശേഷം മണ്ണിട്ടു മൂടി , അഞ്ചൽ ഭാരതീപുരത്തെ ഷാജിയെ സഹോരൻ കൊന്നത് ഭാര്യയോട് അപമര്യാദയായി പെരുമാറിയതിനാൽ

അഞ്ചല്‍: കൊല്ലം ഭാരതീപുരത്ത് രണ്ടര വര്‍ഷം മുമ്പ് കുടുംബവഴക്കിനിടെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയ ഷാജി പീറ്ററിന്റെ മൃതദേഹാവശിഷ്ടം 21/04/21 ബുധനാഴ്ച തിരച്ചിലിനിടെ കണ്ടെത്തി.

ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ മൃതദേഹത്തിന് മുകളില്‍ ഷീറ്റിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഈ കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ചാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയില്‍ എല്ലിന്‍ കഷണങ്ങള്‍ പൊലീസിന് ലഭിച്ചു. കൂടാതെ അവശിഷ്ടത്തിനൊപ്പം ചെരുപ്പും കുരിശും കിട്ടിയിട്ടുണ്ട്.

പ്രതികളായ സഹോദരന്‍ സജി പീറ്ററിനെയും അമ്മ പൊന്നമ്മയെയും മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. കുടുംബ വഴക്കിനിടെ അമ്മയും സഹോദരനും ചേര്‍ന്ന് ഷാജി പീറ്ററിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.

വീടിന്റെ കുത്തനെയുള്ള ഭാഗത്താണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തിന്റെ ഡി.എന്‍.എ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.
സജിനും അമ്മ പൊന്നമ്മയും ചേര്‍ന്നാണ് മൃതദേഹം കുഴിച്ചിട്ടത്.

2018ലെ തിരുവോണദിവസം വൈകുന്നേരം ആറു മണിക്കാണ് കൊലപാതകം നടന്നത്. വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ മാറ്റിയിട്ട മണ്ണിലാണ് മൃതദേഹം മറവ് ചെയ്തതെന്നാണ് ഇരുവരും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്.

സജിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും വഴക്കിനിടെ സജിന്‍ കമ്പിവടികൊണ്ട് ഷാജിയുടെ തലയ്ക്കടിക്കുകയുമായിരുന്നു. അടിയേറ്റ് ഷാജി നിലത്തുവീണു. തുടര്‍ന്ന് സജിനും അമ്മ പൊന്നമ്മയും ചേര്‍ന്ന് മൃതദേഹം മുറ്റത്തെ കിണറിനുസമീപം കുഴിച്ചിട്ടു.

നിരവധി മോഷണക്കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായിരുന്ന ഷാജി മിക്കപ്പോഴും ഒളിവിലായിരുന്നു. ഇടയ്ക്കു മാത്രമാണ് ഇയാൾ വീട്ടില്‍ എത്തിയിരുന്നത്.

നിരവധി കേസുകളില്‍ പ്രതിയായതിനാല്‍ പൊലീസ് ഇയാളെ അന്വേഷിച്ചിരുന്നു. എന്നാല്‍ ഷാജി വീട്ടില്‍ എത്താറില്ലെന്നായിരുന്നു അമ്മയും സഹോദരനും പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ അടുത്തിടെ പൊന്നമ്മയും സജിന്റെ ഭാര്യയും തമ്മില്‍ വഴക്കുണ്ടാവുകയും വഴക്കിനിടെ കൊലപാതകവിവരം പരാമര്‍ശിക്കപ്പെടുകയുമായിരുന്നു. പൊന്നമ്മയില്‍ നിന്ന് ഇക്കാര്യം കേട്ട ഇവരുടെ ബന്ധു റോയിയാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ഡി.വൈ.എസ്.പി ഓഫീസിലെത്തി സംഭവം അറിയിച്ചത്. ഇതേത്തുടര്‍ന്ന് പത്തനംതിട്ട-പുനലൂര്‍ ഡിവൈ.എസ്.പി.മാര്‍ അന്വേഷണം നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →