തായ്പേയ് : തായ്‌വാനില്‍ തുരങ്കത്തിനകത്ത് വച്ച് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 48 യാത്രക്കാർ മരിച്ചു. 66 പേര്‍ക്ക് പരിക്കേറ്റു. കിഴക്കന്‍ തായ്‌വാനില്‍ വെച്ചാണ് 360 പേരുമായി യാത്ര തിരിച്ച ടെയ്രിന്‍ അപകടത്തില്‍ പെട്ടത്. പാളം തെറ്റിയതോടെ ബോഗികള്‍ തുരങ്കത്തിന്റെ ഭിത്തിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്ക് പറ്റിയവരെ ഏറെ സമയമെടുത്താണ് ട്രെയിനില്‍ നിന്ന് മാറ്റിയത്. 02/04/21വെള്ളിയാഴ്ചയാണ് സംഭവം.
തായ്‌വാന്‍ ന്യൂസ് ഏജന്‍സിയായ സിഎന്‍എയുടെ റിപ്പോര്‍ട്ട് പ്രകാരം ട്രെയിന്‍ ശരിയായ രീതിയില്‍ പാര്‍ക്ക് ചെയ്യാത്തതാണ് അപകടത്തിനു കാരണമായതെന്ന് സംശയിക്കുന്നു. തായ്‌വാനിലെ പര്‍വതനിരയായ കിഴക്കന്‍ തീരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ പ്രശസ്തമായ തരകൊ നാഷണല്‍ പാര്‍ക്ക് ഈ മേഖലയിലാണ്.
മൂന്ന് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. 2018 ല്‍ വടക്കു കിഴക്കന്‍ തായ്‌വാനില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 18 പേര്‍ മരിച്ചിരുന്നു. 175 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്. ട്രെയിനിന്റെ ആദ്യ നാല് കംബാര്‍ട്ട്‌മെന്റില്‍ നിന്ന് 100 ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തി. എട്ട് ക്യാരിയറുകളാണ് ട്രെയിനിന് ആകെ ഉള്ളത്. തുരങ്കത്തിനുള്ളില്‍ പെട്ട ക്യാരിയറിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനും ബുദ്ധുമുട്ടായിരുന്നു.

