മൊറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതിതള്ളാനാകില്ലെന്ന് സുപ്രീം കോടതി, സാമ്പത്തിക മേഖലയിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് സർക്കാർ

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലത്തെ പലിശ മുഴുവനായും എഴുതിതള്ളാനാകില്ലെന്ന് സുപ്രീം കോടതി. സാമ്പത്തിക മേഖലയില്‍ ഇടപെടുന്നതില്‍ നിന്നും കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്ന നിരീക്ഷണവും കോടതി നടത്തി.

മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ഹരജി തള്ളിക്കൊണ്ട് 23/03/21 ചൊവ്വാഴ്ച യാണ് കോടതി വിധി പുറപ്പെടുവിച്ചത്.

ബാങ്കുകള്‍ നിക്ഷേപകര്‍ക്ക് പലിശ നല്‍കേണ്ടതാണ്. പലിശ എഴുതി തള്ളുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, മൊറട്ടോറിയം കാലത്തെ പലിശയുടെ മേല്‍ പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സാമ്പത്തിക മേഖലയില്‍ കോടതി ഇടപെടുന്നത് സാമ്പത്തിക രംഗത്തെ ദോഷകരമായി ബാധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ നിന്ന് കോടതികള്‍ വിട്ടുനില്‍ക്കുന്നതാണ് ഗുണകരമായ നടപടിയെന്നും കോടതി പറഞ്ഞു.

സര്‍ക്കാര്‍ തന്നെയാണ് സാമ്പത്തിക മേഖലയിലെ ഉചിതമായ തീരുമാനം എടുക്കേണ്ടതെന്നും സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം സാമ്പത്തിക പാക്കേജും സാമ്പത്തിക പദ്ധതികളും നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ആഴത്തിലുള്ള പഠനത്തിന് ശേഷം മാത്രമേ ഇത്തരം പദ്ധതികളില്‍ തീരുമാനമെടുക്കാന്‍ പാടുള്ളുവെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും ഒരു മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കരുതി നയപരമായ വിഷയങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ഉചിതമല്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →