അവിശ്വാസ പ്രമേയം പാസായി, പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാർ വീണു

പുതുച്ചേരി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പുതുച്ചേരിയിലെ നാരായണസ്വാമി മുഖ്യമന്ത്രിയായ കോൺഗ്രസ് സർക്കാർ വീണു. 22/02/21 തിങ്കളാഴ്ച രാവിലെയായിരുന്നു അവിശ്വാസ പ്രമേയം വോട്ടിനിട്ടത്. സർക്കാരിന് വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രതിസന്ധികൾക്കൊടുവിൽ പുതുച്ചേരിയിലെ പതനം കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി.

അതേസമയം, കേന്ദ്ര സർക്കാരിനെയും ലഫ് ഗവർണറെയും വിമർശിച്ച് നാരായണസ്വാമി രം​ഗത്തെത്തി. എംഎൽഎമാരെ ബിജെപി പണംകൊടുത്ത് വാങ്ങി. പുതുച്ചേരിയിൽ ഏറ്റവും മികച്ച ഭരണമാണ് കോൺഗ്രസ് സർക്കാർ നടത്തിയത്. ജനകീയപദ്ധതികൾക്ക് കേന്ദ്രവിഹിതം നൽകിയില്ല. ലഫ്. ഗവർണറെ വച്ച് പദ്ധതികൾ എല്ലാം ബിജെപി വൈകിപ്പിച്ചു. ജനാധിപത്യം ബിജെപി അട്ടിമറിക്കുന്നുവെന്നും നാരായണസാമി ആരോപിച്ചു. 

 4.5 വർഷം ഭരണം നടത്തിയത് കടുത്ത സമ്മർദങ്ങൾക്കിടെയായിരുന്നു. ജനങ്ങളുടെ വിശ്വാസം കോൺഗ്രസ് സർക്കാരിനൊപ്പമാണ്. ലഫ് ഗവർണറെ വച്ച് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു കേന്ദ്രം. സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ല. ദുരിതബാധിത മേഖലകളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യാൻ പോലും ലഫ്.ഗവർണർ അനുവദിച്ചില്ല. പുതുച്ചേരിയെ കേന്ദ്രം ഒറ്റപ്പെടുത്തി. കോൺഗ്രസ് എംഎൽഎമാരുടെ സ്ഥാപനങ്ങളെ സാമ്പത്തികപ്രതിസന്ധിയിലാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ഭീഷണിപ്പെടുത്തി രാജിവയ്പ്പിക്കുകയും സർക്കാരിനെ വീഴ്ത്താൻ ഗൂഡാലാചന നടത്തുകയും ചെയ്തു. കേന്ദ്രഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിച്ചു. ഇതാണോ ജനാധിപത്യ മര്യാദയെന്ന് നാരായണ സ്വാമി ചോദിച്ചു. ആദായനികുതി, ഇഡി ഉദ്യോഗസ്ഥർ എംഎൽഎമാരെ സമ്മർദ്ദത്തിലാക്കി. മറ്റ് വഴികളില്ലാതെ എംഎൽഎമാർ രാജിവച്ചതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. 

ബിജെപി ജനങ്ങളെ കമ്പളിപ്പിക്കുകയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും കർണാടകത്തിലും നടത്തിയ കുതിരക്കച്ചവടം പുതുച്ചേരിയിലും ബിജെപി നടത്തുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ സർക്കാരിന് ചെയ്യാനുണ്ടായിരുന്നു. ഇന്ന് പുതുച്ചേരിയിൽ സംഭവിച്ചത് നാളെ മറ്റ് സംസ്ഥാനങ്ങളിലും ആവർത്തിക്കാം. 

അതേസമയം വിശ്വാസവോട്ടെടുപ്പിന് മുമ്പ്  കോൺ​ഗ്രസ് സഭ ബഹിഷ്കരിച്ചു. നോമിനേറ്റഡ് അംഗങ്ങൾക്ക് വോട്ടവകാശം ഇല്ലെന്ന് കോൺ​ഗ്രസ് വാദിച്ചതോടെ സഭയിൽ ബഹളം ആരംഭിച്ചു. ഇതിന് പിന്നാലെയാണ് കോൺ​ഗ്രസ് സഭ ബ​ഹിഷ്കരിച്ചത്. ഇതോടെ സർക്കാരിന് വിശ്വാസ്യത തെളിയിക്കാനായില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →