ന്യൂഡൽഹി: കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 18/02/21 വ്യാഴാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയല്‍ സമരം നടക്കും. സമരം വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് കര്‍ഷക സംഘടനകള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി സമരം ഒരോ ദിവസവും ശക്തമാകുകയാണ്. ട്രാക്ടര്‍ റാലിക്കും ചക്ക ജാമിനും ശേഷം ഇത് മൂന്നാമത്തെ സമര രീതിയാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാകും പ്രധാനമായും കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടയുക.
സമരത്തിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. റെയില്‍വേ പൊലീസിനെ അധികമായി വിന്യസിച്ചു. സമരത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ നിന്നുള്ള ഏതാനും ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ച് വിടാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണി മുതല്‍ നാല് മണി വരെയാണ് പ്രതിഷേധം. സമരം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരവേദികളില്‍ നിന്നും മടങ്ങില്ലെന്ന ഉറച്ച നിലപാടുമായ് ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നു.

