കറാച്ചി: യുവതി നൽകിയ ലൈംഗിക ചൂഷണ പരാതിയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ക്യാപ്റ്റൻ ബാബർ അസമിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കേസെടുക്കാനും ലാഹോറിലെ അഡീഷണൽ സെഷൻസ് കോടതി പോലീസിന് നിർദേശം നൽകി.
ലാഹോറിൽ നിന്നുള്ള ഹമീസാ മുഖ്താർ എന്ന യുവതിയാണ് ബാബർ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചുവെന്നും വിവാഹ വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്നും പരാതി നൽകിയിട്ടുള്ളത്.
തെളിവായി മെഡിക്കൽ രേഖകൾ ഉൾപ്പെടെ യുവതി ഹാജരാക്കിയിട്ടുണ്ട്. ഇരുവിഭാഗത്തിലെയും അഭിഭാഷകരുടെ വാദം കേട്ട അഡീഷണൽ സെഷൻസ് ജഡ്ജി നൊമാൻ മുഹമ്മദ് നയീം ബാബറിനെതിരെ എഫ്‌ഐആർ ഉടൻ രജിസ്റ്റർ ചെയ്യാൻ നസീറാബാദ് പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയോട് നിർദ്ദേശിച്ചു. ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു.
കേസ് പിൻവലിക്കാനായി ഭീഷണി കോളുകൾ ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച ഹമീസയെ ഉപദ്രവിക്കരുതെന്ന് ബാബറിനും കുടുംബത്തിനും സെഷൻ ജഡ്ജി അബിദ് റാസ നേരത്തെ നിർദേശം നൽകിയിരുന്നു.
തള്ളവിരലിനേറ്റ പരിക്ക് മൂലം ന്യൂസിലാന്റിലെ മുഴുവൻ പരമ്പരയും നഷ്ടമായ ബാബർ ഇപ്പോൾ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം ടെസ്റ്റിനും ടി 20 പരമ്പരയ്ക്കും ഒരുങ്ങുകയാണ്.