ഹിമാചലില്‍ 1800 ദേശാടന കിളികള്‍ ചത്തൊടുങ്ങി

ന്യൂ ഡല്‍ഹി: കേരളം ഉള്‍പ്പടെയുളള വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്‌. ഹിമാചലില്‍ 1800 ദേശാടനകിളികള്‍ ചത്തൊടുങ്ങി. പക്ഷികള്‍ ചത്തതിന്‌ പിന്നില്‍ വൈറസ്‌ ബാധതന്നെയാണെന്ന്‌ സ്ഥിരീകരിച്ചു. പോംഗ്‌ ദാം തടാകത്തിന്‌ സമീപം ചത്തുവീണ പക്ഷികളിലാണ്‌ വൈറസിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്‌.

നിലവില്‍ ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്‌, ഗുജറാത്ത്‌, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്‌ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളത്‌. ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പടെ ഒന്നരലക്ഷത്തോളം പക്ഷികള്‍ ചത്തിട്ടുളളതായി കണക്കുകള്‍ കാണിക്കുന്നു. രാജസ്ഥാനിലെ ഝാല്‍വാറില്‍ കാക്കകള്‍ ചത്തുവീണതിന്‌ പിന്നിലും പക്ഷിപ്പനിയാണെന്ന സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഇതിന്‌ പിന്നാലെയാണ്‌ കേരളത്തില്‍ കോട്ടയം ആലപ്പുഴ ജില്ലകളിലെ താറാവുകള്‍ക്കും പക്ഷിപനി സ്ഥിരീകരിച്ചത്‌. പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലെ ജുനഗഡ്‌ ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെ ജീവന്‍ നഷ്ടപ്പെട്ട നിലയില്‍ കണ്ടെത്തി. വനം വകുപ്പുദ്യോഗസ്ഥര്‍ പക്ഷികളുടെ ജഡം പോസ്‌റ്റ്‌ മോര്‍ട്ടത്തിനയച്ചു. എല്ലാവര്‍ഷവും ആയിരക്കണക്കിന്‌ ദേശാടന കിളികള്‍ താവളമടിക്കുന്ന ഇവിടെ പക്ഷിപ്പനി സാധ്യത തളളുന്നില്ലെന്ന്‌ വനം വകുപ്പ് അറിയിച്ചു. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം 170 പക്ഷികള്‍ ചത്തതോടെ ആകെ 425 പക്ഷികള്‍ ഇവിടെ രോഗം ബാധിച്ച് ചത്തിട്ടുണ്ട്‌. കേരളത്തില്‍ രോഗം നിയന്ത്രിക്കുന്നതിനായി അരലക്ഷം പക്ഷികളെ കൊന്നൊടുക്കേണ്ടതായി വരും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →