ഗാസിപൂർ: അംബേദ്കറുടെ ആശയ പ്രചാരകരായ ഗായക ദമ്പതികൾ രണ്ട് മാസമായി ഒളിവിലെന്ന് റിപ്പോര്‍ട്ട് . ഗായകരായ വിശാൽ ഗാസിപുരി, സപ്ന എന്നീ ദമ്പതികളാണ് കുഞ്ഞുമായി ഒളിവിൽ പോയത്. . ഒക്ടോബർ 29 ന് ഗ്രാമത്തിലെ ഉയർന്ന ജാതിക്കാരായ ചിലർ ഇരുവരുടെയും സൗണ്ട് റെക്കോഡിംഗ് സ്റ്റുഡിയോ കത്തിച്ച് കൊലപാതക ഭീഷണി മുഴക്കിയിരുന്നു.
സ്റ്റുഡിയോ കത്തിച്ചതുമായി ബന്ധപ്പെട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ദമ്പതികൾക്ക് രണ്ട് വയസ്സുള്ള കുട്ടിയുമായി അജ്ഞാത കേന്ദ്രത്തിലേക്ക് പലായനം ചെയ്തത്.
ഗാസിപ്പൂരിലെ നോനഹ്ര പോലീസ് സ്റ്റേഷൻ ഏരിയയിലെ വിഷ്ണുപൂർ ഗ്രാമത്തിലെ താമസക്കാരാണ് വിശാൽ സിംഗ് ബാദൽ, സപ്ന ബൗദ് എന്നിവർ. ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ അവർ സ്ഥാപിച്ച സ്റ്റുഡിയോയിലാണ് അവർ താമസിച്ചിരുന്നത്.
2014 ൽ ഒരു മിഷൻ ഗായകനായി ആരംഭിച്ച വിശാൽ ദലിത്, ബഹുജൻ ചിന്തകരുടെ ഇടയിൽ ആശയ പ്രചരണത്തിനായാണ് ഗാനങ്ങൾ എഴുതി, ചിട്ടപ്പെടുത്തി പാടിത്തുടങ്ങിയത്.
വിശാലിന്റെയും സപ്നയുടെയും ആൽബം ഗാനങ്ങൾ മിക്കവയും സ്വകാര്യവൽക്കരണം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നവയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്നവയും ആയിരുന്നു. വിശാലും സപ്നയും ഇതുവരെ 100 ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

