ബാംബോലിൻ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിന് ദയനീയ തോൽവി. ഈ സീസണിലെ രണ്ടാം മൽസരത്തിനിറങ്ങിയ ഈസ്റ്റ് ബംഗാളിനെ മുംബൈ സിറ്റി മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോണ്‍ഡ്രേ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഹെര്‍നാന്‍ സന്റാന ഒരു ഗോള്‍ നേടി.
സമസ്ത മേഖലകളിലും ആധിപത്യം സ്ഥാപിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്.
മൂന്ന് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ മുംബൈ സിറ്റി ഒന്നാം സ്‌ഥാനത്തെത്തി. ഈസ്‌റ്റ് ബംഗാള്‍ അവസാന സ്‌ഥാനത്താണ്.
കളിയുടെ 59 ശതമാനം സമയത്തും പന്ത് കൈവശം വച്ച മുംബൈ ഏഴാം സീസണിലെ മികച്ച ജയമാണു കുറിച്ചത്.
ഒന്‍പതാം മിനിറ്റില്‍ ഹ്യൂഗോ ബൗമസിന്റെ മിന്നല്‍ ഷോട്ട് ഈസ്‌റ്റ് ബംഗാള്‍ ഗോള്‍ കീപ്പര്‍ ദേബജിത് മജൂംദാര്‍ പറന്നു പിടിച്ചു. സുര്‍ചന്ദ്ര സിങ് പന്ത് ക്ലിയര്‍ ചെയ്യാന്‍ വൈകിയതാണു ഗോളിന് അടുത്തു വരെയെത്താന്‍ കാരണം. 20-ാം മിനിറ്റില്‍ ഈസ്‌റ്റ് ബംഗാള്‍ വലയില്‍ ആദ്യം പന്തെത്തി. റൗളിംഗ് ബോര്‍സിന്റെ ലോംഗ് ബോളുമായി ബൗമസ് ഈസ്‌റ്റ് ബംഗാള്‍ ഡിഫന്‍ഡര്‍മാരെ ഓരോരുത്തരെയായി മറികടന്ന് ഗോള്‍ മുഖം ലക്ഷ്യമാക്കിയുള്ള മുന്നേറ്റമാണു ഗോളിനു വഴിയായത്. കാത്തുനിന്ന ലെ ഫോന്ദ്രെയ്‌ക്കു ബൗമസ് പന്ത് മറിച്ചു നല്‍കി.
പ്രതിരോധക്കാര്‍ ബൗമസിനു പിന്നാലെയായിരുന്ന നിമിഷം. കിട്ടിയ അവസരം ലെ ഫോന്ദ്രെ പ്രയോജനപ്പെടുത്തി. ദേബജിതിനെ കാഴ്‌ചക്കാരനാക്കി പന്ത് വലയില്‍. മുംബൈ സിറ്റി നേടിയ മൂന്ന് ഗോളുകളും ഒരുക്കിയത് ബൗമസ് ആയിരുന്നു.
49-ാം മിനിറ്റിലാണു രണ്ടാം ഗോള്‍ വീണത്. ഗോള്‍ കീപ്പര്‍ ദേബജിത് ബൗമസിനെ വീഴ്‌ത്തിയതിനു റഫറി പെനാല്‍റ്റി വിധിച്ചു. പെനാൽറ്റി കിക്കെടുത്ത ലെ ഫോന്ദ്രെ അനായാസം ലക്ഷ്യം കണ്ടു. പത്ത് മിനിറ്റുകള്‍ക്കു ശേഷം ഹെര്‍നാന്‍ സന്റാനയിലൂടെ മൂന്നാം ഗോളും പിറന്നു. ജാഹോയുടെ ഫ്രീകിക്കാണു ഗോളിനു വഴിയായത്. പ്രതിരോധക്കാരുടെ തലയ്‌ക്കു മുകളിലൂടെ പറന്നെത്തിയ പന്ത് ബൗമസ് വോളിയലൂടെ സന്റാനയ്‌ക്കു നല്‍കുകയായിരുന്നു.

