ചെന്നൈ: അര്‍ബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്ത തമിഴ് ചലചിത്ര താരം തവസി അന്തരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അടുത്തിടെ സഹായം അഭ്യര്‍ത്ഥിച്ച് തവസി പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടുകയും രജനീകാന്ത്, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ തവസിക്ക് സഹായവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ശിവകാര്‍ത്തികേയന്റെ വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നീ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം കയ്യടി നേടി. 30 വര്‍ഷത്തിലേറെയായി ചലച്ചിത്ര മേഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ച തവസി ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയെങ്കിലും പിന്നീട് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാനും മടിച്ചില്ല . അവസാന നാളുകളിൽ രോഗം കാരണം ശരീര ഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലായിരുന്നു തവസി. എനിക്ക് ഇനിയും അഭിനയിക്കണം എന്നായിരുന്നു തവസി സഹായം അഭ്യര്‍ത്ഥിച്ച് പങ്കുവെച്ച വീഡിയോയിലും പറഞ്ഞിരുന്നത്.

