ബിലീവേഴ്സ് ചർച്ച് ആസ്ഥാനങ്ങളിലെ ആദായ നികുതി റെയ്ഡ് പൂർത്തിയായി, പതിനാലര കോടിയുടെ അനധികൃത പണം പിടികൂടി, 300 കോടിയുടെ അനധികൃത ഇടപാട്

പത്തനംതിട്ട: കെ പി യോഹന്നാന്‍ സ്ഥാപിച്ച ബിലീവേഴ്സ് ചര്‍ച്ചിന്റെ ആസ്ഥാനത്തും സഭാ സ്ഥാപനങ്ങളിലും മൂന്ന് ദിവസമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡ് തിങ്കളാഴ്ച (09/11/20) പൂര്‍ത്തിയായി,

പ്രഥമിക പരിശോധനയില്‍ തന്നെ 300 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പതിനാലര കോടിയുടെ അനധികൃത പണം റെയ്ഡില്‍ പിടികൂടിയിട്ടുണ്ട്. ഇതില്‍ ഏഴ് കോടി രൂപ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ജീവനക്കാരന്റെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആറായിരം കോടി രൂപയുടെ വിദേശസഹായമാണ് ബിലീവേഴ്സ് ചര്‍ച്ച് കൈപ്പറ്റിയിരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന സഹായം റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളിലേക്ക് വക മാറ്റി ചെലവഴിച്ചൂവെന്നാണ് കണ്ടെത്തല്‍.

റെയ്ഡിനിടെ പല നാടകീയ സംഭവങ്ങളും സഭാ ആസ്ഥാനത്തുണ്ടായി. ഒന്നാം ദിവസത്തെ റെയ്ഡ് പുരോഗമിക്കുന്നതിനിടയില്‍ ബിലീവേഴ്സ് ചര്‍ച്ച് വക്താവും മെഡിക്കല്‍ കോളജ് മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടയില്‍ ഫാദര്‍ സിജോ ഉദ്യോഗസ്ഥരുടെ കൈയില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ചെടുത്ത് ബാത്ത് റൂമിലേക്കോടി. നിലത്തെറിഞ്ഞുടച്ച ശേഷം ക്ലോസറ്റിലിട്ട് ഫ്ളെഷ് ചെയ്യാനും ശ്രമിച്ചു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ വൈദികനെ പിടിച്ചു മാറ്റി തകര്‍ന്ന ഫോണ്‍ കൈക്കലാക്കുകയും ചെയ്തു എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പിടിച്ചെടുത്ത ഫോണില്‍ നിന്നുള്ള ഡാറ്റ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഇത് കൂടാത മറ്റൊരു തെളിവ് നശിപ്പിക്കല്‍ ശ്രമം കൂടി റെയ്ഡിനിടയില്‍ നടന്നു. നിര്‍ണായകമായൊരു പെന്‍ഡ്രൈവ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് നശിപ്പിക്കാന്‍ നോക്കിയത്. എന്നാല്‍, ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൊണ്ട് നടന്നില്ല.

കെ പി യോഹന്നാന്‍ സഭയുടെ മറ്റൊരു പ്രധാനിയായ ഫാദര്‍ ഡാനിയേല്‍ വര്‍ഗീസും വിദേശത്താണുള്ളത്. ഇരുവരെയും ഇന്ത്യയിലേക്ക് കൊണ്ടു വന്നു ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →