കോവിഡ് കാലത്ത് കൊച്ചിയിലെ ആറ് വീട്ടമ്മമാരുടെ വൃക്കകൾ വിൽപന നടത്തി, ഏജൻ്റുമാർക്ക് 5 ലക്ഷം കമ്മീഷൻ

കൊച്ചി: കോവിഡ് കാലത്തെ ദാരിദ്ര്യം മുതലെടുത്ത് അവയവ ദാന മാഫിയ കൊച്ചിയിൽ നിന്നും ആറ് സ്ത്രീകളുടെ വൃക്കകൾ വിൽപന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കോളനികളിലെ ദരിദ്രരായ സ്ത്രീകളാണ് ഇതിൻ്റെ ഇരകൾ. അവയവ ദാന ഏജന്റുമാർക്ക് അഞ്ച് ലക്ഷം രൂപയിൽ അധികം ലഭിക്കുന്നതായും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കൊടുങ്ങല്ലുർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഏജന്റുമാർ ലക്ഷക്കണക്കിന് രൂപ ഈടാക്കുന്നതായി പൊലീസ് കണ്ടെത്തിയത്. പത്ത് ലക്ഷം രൂപയാണ് അവയവം സ്വീകരിക്കുന്ന വ്യക്തിയിൽ നിന്ന് ഏജന്റുമാർ ഈടാക്കുന്നത്. തുടർന്ന് അഞ്ച് ലക്ഷം രൂപ വൃക്ക നൽകുന്ന വ്യക്തിക്കും, അഞ്ച് ലക്ഷം ഏജന്റുമാരും പങ്കിട്ടെടുക്കുന്നു. അവയവം ദാനം ചെയ്ത വ്യക്തികളെ പണം നൽകാതെ കബളിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അവയവ ദാന മാഫിയയുടെ പ്രവർത്തനത്തിന് ഇടനില നിൽക്കുന്നവരിൽ സംസ്ഥാനത്തെ ചില സര്‍ക്കാര്‍‌ ജീവനക്കാരുമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഏജൻറുമാരുടെ പ്രവർത്തനമെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂരിൽ നടന്ന ചില സാമ്പത്തിക ഇടപെടലിന്റെ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് അവയവ മാഫിയയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതെന്ന് തൃശൂർ ക്രൈംബ്രാഞ്ച് എസ് പി സുദർശൻ വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ മൃതസഞ്ജീവനി പദ്ധതി അട്ടിമറിച്ചാണ് അവയവ കച്ചവടം നടക്കുന്നത്. നിലവിലെ നിയമ പ്രകാരം അവയവം ദാനം ചെയ്തവരും സ്വീകരിച്ചവരും കേസിൽ പ്രതികളാകും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →