ഹരിയാന: ഗായികയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശ് എം.എല്‍.എ വിജയ് മിശ്രയ്ക്കും മകനും ബന്ധുവിനുമെതിരെ പൊലീസ് കേസെടുത്തു. വിജയ് മിശ്ര ബി.ജെ.പിയുടെ സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിയുടെ എംഎല്‍എയാണ്.
ഇയാൾ ഭൂമി കയ്യേറ്റ കേസില്‍ ജയിലിലാണ്. ഗോപിഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് ഗായിക പരാതി നല്‍കിയത്. മിശ്ര ജയിലിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പരാതി നൽകിയതെന്ന് ഗായിക പറഞ്ഞതായി ഭദോഹി എസ്.പി രാംബദന്‍ സിങ് പറഞ്ഞു. തെളിവായി വീഡിയോ ക്ലിപ്പുകളും മൊബൈല്‍ സ്ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
2014 ല്‍ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് വിജയ് മിശ്ര വീട്ടിലേക്ക് ക്ഷണിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. 2015ല്‍ വരാണാസിയിലെ ഒരു ഹോട്ടലില്‍ വച്ചും വിജയ് മിശ്ര ബലാത്സംഗം ചെയ്തു. ഇവിടെ നിന്നും മിശ്ര മകനോടും ബന്ധുവിനോടും ഗായികയെ അവരുടെ വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീട്ടിലേക്ക് എത്തിക്കുന്നതിന് മുന്‍പ് മിശ്രയുടെ മകനും ബന്ധുവും ബലാത്സംഗം ചെയ്തു.
എം.എൽ.എ അധികാരവും സ്വാധീനവുമുള്ള ആളായതിനാല്‍ പരാതി നല്‍കാന്‍ ഭയമായിരുന്നുവെന്ന് ഗായിക മാധ്യമങ്ങളോട് പറഞ്ഞു.

