ഗുണ്ടാസംഘം 8 പൊലീസുകാരുടെ ജീവന്‍ എടുത്തപ്പോള്‍ ഉത്തര്‍പ്രദേശ് പോലീസ് തിരിച്ചടി ആരംഭിച്ചു; കൂസലില്ലാതെ നടന്ന 3 ഗുണ്ടാസംഘ തലവന്‍മാരെ ഏറ്റുമുട്ടലില്‍ പിടികൂടി

ലഖ്‌നൗ: ഗുണ്ടാസംഘം എട്ട് പൊലീസുകാരുടെ ജീവന്‍ എടുത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് തിരിച്ചടി തുടങ്ങി. വ്യാഴാഴ്ച രാത്രിയില്‍ നാല് ഏറ്റുമുട്ടലുകളാണ് ഉത്തര്‍പ്രദേശ് പോലീസ് ഗുണ്ടാസംഘങ്ങള്‍ക്കു നേരെ നടത്തിയത്. കാണ്‍പൂരിലെ വികാസ് ദുബെയെ പിടിക്കാനുള്ള പ്രത്യേക സംഘം ശ്രമം തുടങ്ങിയതിനു പുറമേയാണ് മറ്റ് മൂന്നുസ്ഥലങ്ങളില്‍കൂടി പൊലീസ് റെയ്ഡ് നടത്തി അക്രമിസംഘങ്ങളെ പിടികൂടിയത്.

കഴിഞ്ഞ ദിവസത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അക്രമികളെ പിടിക്കാനായി പൊലീസ് രംഗത്തിറങ്ങിയത് ഏറെ കരുതലോടെയായിരുന്നു. അലിഗഡ്, ചന്ദൗലി, ബാരാബംകീ മേഖലകളിലാണ് പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ റെയ്ഡ് നടത്തിയത്. ആദ്യ റെയ്ഡ് അലിഗഡ് മേഖലയിലായിരുന്നു. യുമനാ എക്സ്പ്രസ്സ് ഹൈവേ പ്രദേശത്ത് വന്‍തോതിലുള്ള കൊള്ളയും അക്രമവും നടത്തിവന്ന ഒരു സംഘത്തിനു നേരെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

ഗുണ്ടാ തലവന്‍ ഹരിയാന സ്വദേശിയായ ബബൂലടക്കം നിരവധി പേരെ പൊലീസ് ഇവിടെനിന്നു പിടികൂടി. ഇയാളില്‍നിന്ന് അരലക്ഷം രൂപയും കണ്ടെടുത്തു. രാത്രി 12.30നാണ് രഹസ്യവിവരം കിട്ടിയതനുസരിച്ച് മഥുര ഹൈവേയില്‍ പൊലീസ് സംഘം എത്തിയത്.

വ്യാഴാഴ്ച രാത്രിതന്നെ ബാരാബംകീ മേഖലയിലും പൊലീസ് രംഗത്തിറങ്ങി. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ രാമൂ വര്‍മയെ പോലീസ് വെടിവച്ചാണ് പിടികൂടിയത്. കാലില്‍ വെടിയേറ്റ ഇയാളെ പൊലീസ്തന്നെ ആശുപത്രിയിലാക്കി. നാലുപേരടങ്ങിയ ഈ സംഘം രാത്രിയില്‍ കവര്‍ച്ചയ്ക്ക് പ്ലാനിട്ട് നില്‍ക്കുന്നതറിഞ്ഞ് പൊലീസ് എത്തി വിലങ്ങുവച്ചു.

മൂന്നാമത്തെ റെയ്ഡില്‍ ചന്ദൗലി മേഖലയിലെ ഗുണ്ടകളെയാണ് പിടികൂടിയത്. തലയ്ക്കു വിലപറഞ്ഞിരുന്ന ഗുണ്ടാത്തലവന്‍ നാരായണ്‍ യാദവിനെ ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കി. കാല്‍മുട്ടിനു താഴെ വെടിവച്ചാണ് ഇയാളേയും വീഴ്ത്തിയത്. ഇവരില്‍നിന്ന് കാല്‍ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →