ഗാല്‍വന്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും

ന്യൂഡല്‍ഹി: ഇന്ത്യ – ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരില്‍ ചൈനീസ് കമാന്‍ഡിംഗ് ഓഫീസറും ഉണ്ടെന്ന് റിപ്പോര്‍ട്ട്. ഗാല്‍വന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച (15-06-20) ഉണ്ടായ സംഘര്‍ഷത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

43- ചൈനീസ് സൈനികരെങ്കിലും തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തു എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈനീസ് ഔദ്യോഗികമാധ്യമങ്ങളൊന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല.

അതിര്‍ത്തിയില്‍ ചൈനീസ് ഹെലികോപ്റ്ററുകള്‍ നിരവധി തവണയായി എത്തുന്നുണ്ടെന്നും, ഇത് ഗുരുതരമായി പരിക്കേറ്റ സൈനികരെ കൊണ്ടുപോകാനോ, അതല്ലെങ്കില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോകാനോ ആണെന്നുമാണ് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കുന്നത്.
പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ഏകദേശകണക്ക് അതിര്‍ത്തിയില്‍ ഗാല്‍വന്‍ നദിക്കരയ്ക്ക് സമീപത്തെ ട്രാക്കിലൂടെയുള്ള ചൈനീസ് ഹെലികോപ്റ്റര്‍ നീക്കത്തിന്റെ അടിസ്ഥാനത്തിലാണ്. സംഘര്‍ഷം നടന്ന പ്രദേശത്ത് നിന്ന് സ്‌ട്രെച്ചറുകളില്‍ കൊണ്ടുപോയ സൈനികരുടെ എണ്ണവും ആംബുലന്‍സുകളുടെ എണ്ണവും കണക്കിലെടുത്താണ് ഈ വിലയിരുത്തല്‍ നടത്തുന്നത് എന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഗാല്‍വന്‍, ഷ്യോക് നദികളുടെ സമീപപ്രദേശത്തുള്ള പതിനാലാം പട്രോളിംഗ് പോയന്റിന് തൊട്ടടുത്താണ് കഴിഞ്ഞയാഴ്ച കമാന്‍ഡര്‍ തല ചര്‍ച്ച നടന്നത്. ഈ യോഗത്തിലാണ് അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് ചര്‍ച്ചകള്‍ തുടരാന്‍ തീരുമാനമായതും. മെയ് ആദ്യവാരം തുടങ്ങിയ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്കിടെയാണ് ചൈനീസ് പ്രകോപനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →