ന്യൂഡൽഹി: അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച മുൻ പ്രധാനമന്ത്രിയ ഇന്ദിരാ ഗാന്ധിയുടെ തീരുമാനം തെറ്റായിരുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 02/03/21 ചൊവ്വാഴ്ച അമേരിക്കയിലെ കോർൺവെൽ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ സംസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
അടിയന്തിരാവസ്ഥയുടെ പേരിൽ കോൺഗ്രസിനെ ബിജെപി തുടർച്ചയായി ആക്രമിക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ തുറന്നുപറച്ചിൽ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റായിരുന്നെന്ന് ഇന്ദിരാ ഗാന്ധി മനസിലാക്കിയിരുന്നെന്നും അത് തുറന്ന് സമ്മതിച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.
അടിയന്തിരാവസ്ഥയുമായി താരതമ്യം ചെയ്യാൻ പോലും സാധിക്കാത്തത്ര മോശമാണ് അർ.എസ്.എസിന്റെ ലക്ഷ്യവും പ്രവർത്തിയുമെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അടിയന്തരാവസ്ഥയേക്കാൾ മോശമാണ് ഇന്നത്തെ ഇന്ത്യയുടെ സാഹചര്യമെന്നും രാഹുൽ പറഞ്ഞു.
ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണ് 1975 ൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥ രൂക്ഷ വിമർശനത്തിന് കാരണമായിരുന്നു.
താൻ അധ്യക്ഷനായ സമയത്ത് കോൺഗ്രസ് പാർടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനും ജനാധിപത്യം തിരിച്ചു കൊണ്ടുവരാനുമാണ് ശ്രമിച്ചതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചില മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് ഏകാധിപത്യപരമായി തീരുമാനങ്ങളെടുക്കുന്നത് എന്ന ആരോപണം പരോക്ഷമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പരാമർശം എന്നത് ശ്രദ്ധേയമാണ്.


