തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ് വർധൻ ലോകാരോഗ്യ സംഘടനയുടെ സൗത്ത് ഈസ്റ്റ് ഏഷ്യ റീജിയന്റെ 73-ാമത് സെഷനിൽ പങ്കെടുത്തു. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വിനികുമാർ ചൗബെയും സംബന്ധിച്ചു.
കോവിഡ് പകർച്ചവ്യാധി മൂലം ആദ്യമായാണ് രണ്ട് ദിവസത്തെ സമ്മേളനം പൂർണ്ണമായും വെർച്വൽ പ്ലാറ്റ്ഫോമുകൾ വഴി നടക്കുന്നത്. 73-ാമത് സെഷന് ആതിഥേയത്വം വഹിക്കുന്നത് തായ്‌ലൻഡ് സർക്കാരാണ് (ബാങ്കോക്ക് )കഴിഞ്ഞ സെഷൻ ന്യൂഡൽഹിയിലായിരുന്നു നടന്നത്.
സ്ഥാനമൊഴിയുന്ന ചെയർപേഴ്‌സൺ എന്ന നിലയിൽ വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് കോവിഡ് -19 മൂലം മേഖലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ഡോ. ഹർഷ് വർധൻ അനുശോചനം രേഖപ്പെടുത്തി. മേഖലയിലെ ധീരരായ മുൻനിര പോരാളികൾക്ക് അദ്ദേഹം ഹൃദയംഗമമായ നന്ദി അറിയിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കൈവരിച്ച മുന്നേറ്റങ്ങൾ ഉയർത്തിക്കാട്ടുന്നതിന് മാത്രമല്ല, പ്രാദേശികവും ആഗോളവുമായ പൊതുജനാരോഗ്യ പ്രശ്നങ്ങളും മുന്നോട്ടുള്ള മാർഗങ്ങളും ചർച്ച ചെയ്യുന്നതിനു ഇത്തരം മേഖലാ കമ്മറ്റി പ്ലാറ്റ്ഫോമുകളുടെ പ്രാധാന്യം ഡോ. ഹർഷ്‌വർധൻ ഉയർത്തിക്കാട്ടി. “ഒരു ജനതയ്ക്ക് വേണ്ടി രാജ്യത്തിനു ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ നിക്ഷേപമാണ് ആരോഗ്യം” എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വിശദീകരിച്ചുകൊണ്ട് അദ്ദേഹം നാഷനൽ ഡിജിറ്റൽ ഹെൽത്ത് മിഷന്റെ നേട്ടങ്ങളെക്കുറിച്ചും സംസാരിച്ചു.


