മലപ്പുറം: പെരിന്തൽമണ്ണയിൽ പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നൽകാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കളിക്കാനെത്തിയ കുട്ടികൾ പറമ്പിൽ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം.
സ്ഥലമുടമ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തിയെന്നും ചവിട്ടിയെന്നും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ എല്ല് പൊട്ടിയ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിലാണ് സംഭവം. 2023 ജനുവരി 16 ന് വൈകീട്ടാണ് സ്ഥലമുടമ കുട്ടിയെ മർദ്ദിച്ചത്. സംഭവത്തിൽ ബന്ധുക്കൾ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകുകയായിരുന്നു.


