കൊച്ചി: സംസ്ഥാനത്ത് രക്തസ്രാവം (ഹീമോഫീലിയ) നിയന്ത്രിക്കാനുള്ള ജീവൻരക്ഷാമരുന്നുകൾ മെഡിക്കൽ കോളേജുകളിലുൾപ്പെടെ സർക്കാർ ആശുപത്രികളിലൊന്നും ലഭിക്കുന്നില്ല. രക്തസ്രാവം സംഭവിച്ചാൽ രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയാണിത്. കഴിഞ്ഞ നാലുമാസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം നാലു രക്തസ്രാവരോഗികളാണ് മരിച്ചത്.
രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകിയിരുന്ന കാരുണ്യപദ്ധതി നിർത്തലാക്കി ‘ആശാധാര’ പദ്ധതിയിലേക്ക് മാറിയത് മുതലാണ് കഷ്ടകാലം തുടങ്ങിയത്. കേരളത്തിൽ മാത്രമാണ് ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം. മരുന്നുകമ്പനികൾക്ക് കുടിശ്ശിക തീർക്കാത്തതാണ് ഒരു കാരണം. ‘ആശാധാര’ പദ്ധതി നടത്തിപ്പിനുള്ള 60 ശതമാനം തുകയും ദേശീയ ആരോഗ്യമിഷനാണ് നൽകുന്നത്. എന്നിട്ടും രക്തസ്രാവബാധിതരോട് സർക്കാർ കാരുണ്യം കാണിക്കുന്നില്ല.
രക്തസ്രാവം വന്നയാളെ കിലോമീറ്ററുകൾ താണ്ടി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും വേദന ഇരട്ടിയാവും. 500 യൂണിറ്റ് മരുന്ന് കുത്തിവെക്കേണ്ടിടത്ത് ആയിരം വേണ്ട സ്ഥിതിയാവും. തിരിച്ചുള്ള യാത്രയിൽ രക്തസ്രാവം സംഭവിക്കാനുള്ള സാധ്യതകൾ ഏറെയാണ്. വീട്ടിലിരുന്ന് വേദന സഹിക്കേണ്ട ഗതികേടിലാണ് രോഗികൾ


