പത്തനംതിട്ട: ഓർഡർ ചെയ്ത ഭക്ഷണം വൈകിയതിന് ഭക്ഷണശാലയിൽ എത്തിയവരും ജീവനക്കാരും തമ്മിലടിച്ചു.പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കവലക്ക് സമീപത്തുള്ള ചിക് ഇൻസിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ മൂന്ന് ജീവനക്കാർ അടക്കം കടയിലെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗാൾ സ്വദേശിയായ ജിതിൻ, പൂർണ്ണിമ, സോമൻ, ഗീവർഗീസ് എന്നിവർക്കാണ് പരിക്കേറ്റത്.
2022 ഒക്ടോബർ 16ന് വൈകുന്നേരം ഏഴുമണിയോടു കൂടി റാന്നി സ്വദേശികളായ മൂന്നുപേർ കടയിലെത്തി ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യുകയായിരുന്നു. വിഭവങ്ങൾ തയ്യാറാക്കാൻ 20 മിനിറ്റ് വേണ്ടി വരുമെന്നും കാത്തിരിക്കണമെന്നും ജീവനക്കാർ നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ പറഞ്ഞ സമയത്ത് ഭക്ഷണം എത്താതിരുന്നതോടെ ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഇവർ ജീവനക്കാരെ കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് ജീവനക്കാരും കടയിലെത്തിയവരും പരസ്പരം തമ്മിൽ തല്ലുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാന്നി സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് വിവരം


