തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ നോമിനികളായ 15 പേരെയാണ് പിൻവലിച്ചത്. കഴിഞ്ഞദിവസം വിളിച്ചുചേർത്ത സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നതാണ് അംഗങ്ങളെ പിൻവലിക്കാനുള്ള അസാധാരണ നടപടിയിലേക്ക് നീങ്ങിയത്. 2022 ഒക്ടോബർ 15 ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരാണെന്ന് കാണിച്ച് കേരള സർവകലാശാല വി.സിക്ക് ചാൻസലറായ ഗവർണർ കത്ത് നൽകി. പിൻവലിച്ചവരിൽ അഞ്ച് പേർ സിൻഡിക്കേറ്റ് അംഗങ്ങൾ കൂടിയാണ്.
വി.സി. നിയമനത്തിനായി ചാൻസലറായ ഗവർണർ രൂപവത്കരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചർച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാൽ 91 അംഗങ്ങളുള്ള സെനറ്റിൽ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവൻ പിള്ളയടക്കം 13 പേർ മാത്രമായിരുന്നു.
ഗവർണർ നാമനിർദേശംചെയ്ത 13 പേർ സെനറ്റിലുണ്ടെങ്കിലും രണ്ടുപേർ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിർദേശം ചെയ്യപ്പെട്ടവരുടെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ അവരെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. പ്രോ-വൈസ് ചാൻസലർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേർപോലുമില്ലാത്തതിനാൽ യോഗം നടന്നില്ല. നിലവിലെ വി.സി.യുടെ കാലാവധി ഒക്ടോബർ 24-ന് പൂർത്തിയാവും

