ഇടുക്കി: വാഹനാപകടങ്ങള്‍ കുറക്കുക, എല്ലാവരും നിയമം പാലിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ മോട്ടോര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. 2022 ഫെബ്രുവരിമാസത്തില്‍ നടത്തിയ പരിശോധനയില്‍ നിയമ ലംഘനത്തിനെതിരെ 3018 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 52,78,800 രൂപ പിഴയായി ഈടാക്കുകയും ചെയ്‌തു. ഇരുചക്രവാഹന നിയമ ലംഘനങ്ങളില്‍ ഹെല്‍മെറ്റ് ധരിക്കാത്തതിന് 864 കേസുകളും, മൂന്നുപേര്‍ യാത്ര ചെയ്‌തതിന് 165 കേസുകളും, സാരിഗാര്‍ഡ്, മഡ്‌ഗാര്‍ഡ് എന്നിവ ഉപയോഗിക്കാത്തതിന് 12, രൂപശബ്ദമാറ്റം വരുത്തിയതിന് 153 കേസുകളുമാണ് രജിസ്റ്റർ ചെയ്‌തത് ഇരുചക്ര വാഹന പരിശോധനയിലൂടെ മാത്രം 10 ലക്ഷത്തിലധികം രൂപയാണ് പിഴ ഈടാക്കിയത്.
വാഹന നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ നിരീക്ഷണം ശക്തമാക്കും. 2022 ഏപ്രില്‍ ആദ്യവാരത്തോടെ ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാകും. ഇതിന്റെ ആദ്യഘട്ടമായി 12 ക്യാമറകള്‍ തൊടുപുഴ നഗരത്തില്‍ സ്ഥാപിച്ചു. ജില്ലയില്‍ ജനുവരിമാസത്തിലുണ്ടായ അപകടങ്ങളില്‍ 12 പേര്‍ മരണമടഞ്ഞിരുന്നു. നിയമ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയതോടെ അപകടമരണങ്ങളുടെ എണ്ണം ഫെബ്രുവരിയില്‍ നാലായി കുറഞ്ഞതായി ഇടുക്കി ജില്ലാ മോട്ടാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടിഒ പിഎ നസീര്‍ പറഞ്ഞു.


