പത്തനംതിട്ട: വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് മറിച്ച് വിൽപ്പന നടത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിലായി . ചിറയൻകീഴ് സ്വദേശി അൽ അമീനാണ് പിടിയിലായത്. ഓൺലൈൻ വഴി വാഹനങ്ങൾ വാടകയ്ക്ക് എടുത്തശേഷം ഉടമകളറിയാതെ തമിഴ്നാട്ടിൽ കൊണ്ട് പോയി വിൽക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. അല്ലെങ്കിൽ പണയം വെയ്ക്കും. ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. പല ഇടനിലക്കാർ വഴിയാണ് തട്ടിപ്പ്.
അൽ അമീന്റെ തട്ടിപ്പ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏറെ നാളുകൾക്ക് മുമ്പ് തന്നെ ചിറയൻകീഴ്, കടക്കാവൂർ ,ആറ്റിങ്ങൽ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാന കേസുകൾ ഉണ്ട്. ആറു മാസം മുമ്പ് പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പിടിയിലായത്.
ആലപ്പുഴയിലെ പൂച്ചാക്കലിൽ ഒളിവിലായിരുന്നു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സനൽകുമാർ രണ്ട് മാസം മുമ്പ് അറസ്റ്റിലായിരുന്നു. നിലവിൽ ജാമ്യത്തിലാണ്. പ്രതികൾക്ക് അന്തർ സംസ്ഥാന വാഹനക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം


