തിരുവനന്തപുരം : കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് വിള ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന് നല്കുന്ന നഷ്ടപരിഹാരം മുടങ്ങി. 2800ലധികം കര്‍ഷകര്‍ക്കായി ആറുകോടിയോളം രൂപയാണ് നല്‍കാനുളളത്. 2020-21 കാലയളവില്‍ വെളളപ്പൊക്കം, വരള്‍ച്ച, വന്യജീവി ആക്രമണം ,ചുഴലിക്കാറ്റ് ,മണ്ണിടിച്ചില്‍, തുടങ്ങിയവ കാരണംവിവിധ കൃഷികളിലും കീടബാധ മൂലം നെല്‍കൃഷിയിലും നഷ്ടം സംഭവിച്ച കര്‍ഷകരാണ് നഷ്ട പരിഹാരത്തിനായി കാത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കണക്കാക്കിയ 20 കോടി രൂപ 2021-22 ബഡ്ജറ്റില്‍ അനുവദിച്ച് വിതരണം ചെയ്തിരുന്നു. ശേഷിക്കുന്നവര്ക്കുളള ബഡ്ജറ്റ്വിഹിതം കിട്ടാന്‍ വൈകുന്നതാണ് വിതരണം മുടങ്ങാന്‍ കാരണം. ബഡ്ജറ്റ് വിഹിതം കഴിഞ്ഞുളള തുക കൃഷി വകുപ്പിന്റെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് അനുവദിക്കും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ അപേക്ഷിച്ചവരുടെ കണക്ക് ശേഖരിച്ചുവരുന്നതേയുളളു.
ഓരോവിളയും കൃഷി ചെയ്യുമ്പോള്‍ കര്‍ഷകര്‍ക്ക് എയിംസ് പോര്‍ട്ടല്‍ വഴി ചെറിയ തുക പ്രീമിയം അടച്ച് രിസ്റ്റര്‍ ചെയ്യാം. നാശ നഷ്ടം അറിയിച്ചാല്‍ കൃഷി ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരതുക നിശ്ചയിക്കും. ബഡ്ജറ്റില്‍ തുക അനുവദിക്കുന്ന മുറക്ക് കര്‍ഷകന്റെ അക്കൗണ്ടില്‍ നേരിട്ടെത്തും.
നെല്‍കൃഷിയില്‍ 50 ശതമാനത്തിലധികം നഷ്ടമുണ്ടായാല്‍ പൂര്‍ണ നഷ്ടമായി കണക്കാക്കും. ഇഞ്ചി,മഞ്ഞള്‍, പച്ചക്കറി ,കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്‍ഷ്വര്‍ ചെയ്ത വിസ്തൃതിയുടെ 10 ശതമാനത്തിലെങ്കിലും നാശം സംഭവിച്ചാല്‍ മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. വാണിജ്യാടിസ്ഥാനത്തിലെ പൂകൃഷി, പപ്പായ, റംബുട്ടാന്, കോലിഞ്ചി, ചെറുഫലങ്ങള്‍, തേനീച്ച വളര്‍ത്തല്‍, എന്നിവയും ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.


