നിലമ്പൂര്‍ | മൂന്ന് പതിറ്റാണ്ടോളം പിതാവ് ആര്യാടന്‍ മുഹമ്മദ് ജയിച്ചുവന്ന നിലമ്പൂരില്‍ 2016ല്‍ ആദ്യമായി ഷൗക്കത്ത് മത്സരിക്കാനെത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമല്ലായിരുന്നു. പക്ഷേ, പി വി അന്‍വര്‍ ഇടതുപക്ഷത്തിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തി 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയം പിടി.ച്ചെടുത്തു.എന്നാല്‍, ഒമ്പത് വര്‍ഷത്തിനിപ്പുറം എല്‍ ഡി എഫും അന്‍വറും എതിരാളികളായപ്പോള്‍ 11,077 വോട്ട് എന്ന ഭൂരിപക്ഷത്തില്‍ വിജയിച്ചുകയറിയത് യാദൃച്ഛികമാണെങ്കിലും അത് വിജയത്തിന്റെ മാറ്റ് കൂട്ടി. .
സ്വപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സിനിമാ രംഗങ്ങളില്‍ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് ആര്യാടന്‍ ഷൗക്കത്ത്. നിലവില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയായ ഷൗക്കത്ത് 14ാം വയസ്സില്‍ നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ സ്‌കൂള്‍ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് സംഘടനാ പ്രവര്‍ത്തനത്തിലേക്ക് പ്രവേശിക്കുന്നത്.
വിവിധ സ്ഥാനങ്ങളിൽ ഷൗക്കത്തിന്റെ പ്രവർത്തനം
കെ എസ് യു താലൂക്ക് സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ സെക്രട്ടറി, കേരള ദേശീയവേദി മലപ്പുറം ജില്ലാ പ്രസിഡന്റ്, നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍, രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘധന്‍ ദേശീയ കണ്‍വീനര്‍, സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. .