കൊച്ചി: കണ്ണമാലിയിലെ കടലാക്രമണത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ, കൊച്ചി രൂപതകൾ സംയുക്തമായി സംഘടിപ്പിച്ച വൈദികരുടെ ഉപവാസ പ്രതിഷേധത്തിനും റാലിയ്ക്കുമേതിരെ കേസെടുത്തതിൽ ചെല്ലാനം കൊച്ചി ജനകീയവേദി കാട്ടിപ്പറമ്പിൽ പന്തംകൊളുത്തി പ്രതിഷേധിച്ചു.
.
‘സർക്കാരിന്റെ അവഗണനയും അനാസ്ഥയും മൂലം നിരവധി വീടുകൾ ചെല്ലാനം, കൊച്ചി തീരത്ത് പൂർണമായോ ഭാഗികമായോ തകരുകയും വാസയോഗ്യമല്ലാതായി തീരുകയും ചെയ്തിട്ടുണ്ട്. താൽക്കാലിക പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ അനങ്ങാപ്പാറ നയം സ്വീകരിച്ച സർക്കാരാണ് ഇപ്പോൾ വൈദികരുടെ സമരത്തിനെതിരെ കേസെടുത്തിട്ടുള്ളത്.
സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോചിച്ച നടപടിയല്ല
കടൽ കയറ്റ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തോട് അനുഭാവപൂർവ്വം ഇടപെടേണ്ടതിന് പകരം കേസുകളെടുത്ത് സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോചിച്ച നടപടിയല്ല. ഈ നടപടി തിരുത്തണം’- ചെല്ലാനം കൊച്ചി ജനകീയവേദി ജനറൽ കൺവീനർ വി.ടി. സെബാസ്ററ്യൻ ആവശ്യപ്പെട്ടു. യോഗത്തിൽ അഡ്വ.തുഷാർ നിർമൽ, വി. ടി. സെബാസ്ററ്യൻ, എ എൽ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
ജിയോ ബാഗ് കൊണ്ടുള്ള താൽക്കാലിക തടയണ നിർമ്മിക്കുമെന്നാണ് പറഞ്ഞിരുന്നത്
.കേരള ഹൈക്കോടതി നിർദ്ദേശ പ്രകാരം കലക്ടർ വിളിച്ചുചേർത്ത യോഗ തീരുമാനപ്രകാരം പുത്തൻതോട് മുതൽ ചെറിയകടവ് വരെയുള്ള പ്രദേശങ്ങളിലെ 7 റീച്ചുകളിലായി ജിയോ ബാഗ് കൊണ്ടുള്ള താൽക്കാലിക തടയണ നിർമ്മിക്കുമെന്നാണ് പറഞ്ഞിരുന്നത്. ഈ നടപടി ഇത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചിരുന്നു. എന്നാൽ, വാവ് ദിവസം അടുക്കുമ്പോഴും പ്രതിരോധ നടപടി സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല.
