ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയര്‍ന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യന്‍ പാകിസ്താനി രൂപ അഥവാ 76 ട്രില്യന്‍ ആണ്. അതായത് 23.1 ട്രില്യന്‍ ഇന്ത്യന്‍ രൂപ. ആകെ പൊതുകടമായ 76,007 ബില്യന്‍ പാകിസ്താനി രൂപയിൽ 51,518 ബില്യന്‍ രൂപ ആഭ്യന്തരകടവും 24,489 ബില്യന്‍ രൂപ വിദേശ കടവുമാണ്..പാകിസ്താന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന പൊതുകടം ആണിതെന്ന് പാക് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.ജൂണ്‍ പത്താം തീയതി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായാണ് സാമ്പത്തിക സര്‍വേ പുറത്തെത്തിയിരിക്കുന്നത്
ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്
കടം മോശമായ വിധത്തില്‍ കൈകാര്യം ചെയ്യുന്നത് പലിശ ബാധ്യത ഉള്‍പ്പെടെയുള്ള ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, ഇത് രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെയും സാമ്പത്തിക സുരക്ഷിതത്വത്തെയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2020-21 കാലത്ത് പാകിസ്താന്റെ പൊതുകടം 39,860 ബില്യന്‍ പാക് രൂപ ആയിരുന്നു. നാലുകൊല്ലത്തിനിപ്പുറം അതിന്റെ ഇരട്ടിയോട് അടുത്തിരിക്കുകയാണ്. പത്തുകൊല്ലം മുന്‍പ് പാകിസ്താന്റെ പൊതുകടം 17,380 ബില്യന്‍ പാക് രൂപ ആയിരുന്നു.