പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കളുടെ പരാതി

തൃശൂര്‍ പഴയന്നൂര്‍ കുമ്പളക്കോട് കൂനാം പൊറ്റ വീട്ടില്‍ അരുണിന്റെ ഭാര്യ രമ്യ (26) കഴിഞ്ഞദിവസം പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. രമ്യയുടെ മരണത്തിന് കാരണം ചികിത്സാ പിഴവാണ് എന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരിക്കുന്നത്.

ശസ്ത്രക്രിയയിലൂടെ രമ്യ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി

2025 ജൂണ്‍ നാലിനാണ് പ്രസവത്തിനായി യുവതിയെ കടങ്ങോട് മരത്തംകോട് അല്‍ അമീന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ അഞ്ചിനു രാത്രി 8.30 ഓടെ ശസ്ത്രക്രിയയിലൂടെ രമ്യ ഒരു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. രമ്യയുടെ ആദ്യ പ്രസവം ആയിരുന്നു ഇത്. ജൂണ്‍ ആറിന് വെള്ളിയാഴ്ച രമ്യയുടെ ആരോഗ്യനില വഷളാവുകയും രക്തസമ്മര്‍ദ്ദം കുറഞ്ഞ് ഗുരുതരാവസ്ഥയില്‍ ആവുകയും ചെയ്തു.

അസ്വാഭാവിക മരണത്തിന് കുന്നംകുളം പോലീസ് കേസെടുത്തു.

തുടര്‍ന്ന് അല്‍ അമീന്‍ ആശുപത്രിയില്‍ നിന്ന് രമ്യയെ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ 10.30ഓടെ മരണം സംഭവിച്ചു. അമല ആശുപത്രി റിപ്പോര്‍ട്ടില്‍ പ്രസവത്തിനിടെ രക്തക്കുഴലുകള്‍ മുറിയുകയും അമിത രക്ത സ്രാവത്തിന് കാരണമാവുകയും ചെയ്തതായി പറയുന്നുണ്ട്. അസ്വാഭാവിക മരണത്തിന് കുന്നംകുളം പോലീസ് കേസെടുത്തു. രമ്യയെ ചികിത്സിച്ച ഡോക്ടറെ കുറിച്ചോ മറ്റു വിശദാംശങ്ങളോ നല്‍കാന്‍ അല്‍ അമീന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →