വാഷിംഗ്ടൺ/ന്യൂഡൽഹി | കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന് ഒടുവിൽ വിരാമമാകുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. മെയ് 10 വൈകുന്നേരം അഞ്ച് മണി മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിക്രം മിശ്രി നൽകിയ വിശദാംശങ്ങൾ .
“ഇന്ന് (മെയ്10) ഉച്ചയ്ക്ക് 3:35 ന് പാകിസ്ഥാൻ ഡിജിഎംഒ ഇന്ത്യൻ ഡിജിഎംഒയെ വിളിച്ചു. കരയിലും, നാവിക, വ്യോമ മേഖലകളിലും ഇരു വിഭാഗവും വൈകുന്നേരം 5 മണി മുതൽ വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കാൻ ധാരണയായി. ഈ ധാരണ നടപ്പാക്കാൻ ഇരുവശത്തും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ മെയ് 12 ന് ഉച്ചയ്ക്ക് 12 മണിക്ക് വീണ്ടും കൂടിക്കാഴ്ച നടത്തും” .അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ കുറിച്ചു.
. “വെടിവയ്പ്പും സൈനിക നടപടികളും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയിരിക്കുന്നു” – അദ്ദേഹം എക്സിൽ കുറിച്ചു. ഭീകരവാദത്തിനെതിരെ അതിന്റെ എല്ലാ രൂപങ്ങളിലും ഭാവങ്ങളിലും ഇന്ത്യ സ്ഥിരവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അത് തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.