ചെറുതോണി: സി.ആർ.ഐ.എഫ് സേതുബന്ധൻ പദ്ധതിയില്‍ പെരിയാറിന് കുറുകെ തടിയമ്പാട് നിർമ്മിക്കുന്ന പാലത്തിന്റെ ടെൻഡർ ക്ഷണിച്ചുകൊണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ദേശീയപാത വിഭാഗം ടെൻഡർ വിജ്ഞാപനം ചെയ്തതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.
ഭാവിയില്‍ മറ്റൊരു ടൂറിസം സ്‌പോട്ടായി മാറാൻ കഴിയും വിധമാണ് പാലത്തിന്റെ രൂപകല്‍പ്പന .
.
32 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. 18 ശതമാനം ജി.എസ്.ടി തുക കുറച്ച് 25,36,32,229 രൂപയാണ് ടെൻഡർ തുക. മേയ് 16നാണ് ടെൻഡർ തുറക്കുന്നത്. 12.9 മീറ്റർ വീതിയില്‍ ആകെ 223.8 മീറ്റർ നീളത്തിലും പാലം നിർമ്മാണം ആരംഭിക്കുന്നത്. പാലവും പുതിയ ബൈപ്പാസും നിലവില്‍ വരുന്നത് ജില്ലാ ആസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടും.പെരിയാർ ജലനിബിഡമാകുമ്പോഴും അതിന്റെ പൂർണ്ണ ഭംഗി ആസ്വദിക്കാൻ കഴിയുന്നതും ഭാവിയില്‍ മറ്റൊരു ടൂറിസം സ്‌പോട്ടായി മാറുന്നതിനും കഴിയും വിധമാണ് പാലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
വെള്ളപ്പൊക്കവും ഒപ്പം ഡാം തുറന്നുവിടേണ്ടി വന്നാല്‍ അതുംകൂടി താങ്ങാൻ കഴിയും വിധം ആധുനിക രീതിയിലാണ് പാലം നിർമ്മിക്കുന്നതെന്നും എം.പി പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതിയെന്ന നിലയില്‍ സാമ്പത്തിക തടസങ്ങളില്ലാത്തതിനാല്‍ നിശ്ചിത സമയത്തു തന്നെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.പി അറിയിച്ചു