ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയുടെ പ്രായപരിധി 60 വയസായി കുറയ്ക്കാനും കവറേജ് ഒരു കുടുംബത്തിന് 10 ലക്ഷം രൂപയായി ഉയർത്താനും ആരോഗ്യമന്ത്രാലയത്തിനു വേണ്ടിയുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. ജനസംഖ്യയിലെ ഏറ്റവും ദരിദ്രരായ 40% പേർക്ക് ഒരു കുടുംബത്തിന് 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതായിരുന്നു പദ്ധതി. എന്നാല്‍ കഴിഞ്ഞ വർഷം ഇത് 70 വയസ്സിനു മുകളിലുള്ള എല്ലാവരെയും അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ ഉള്‍പ്പെടുത്താനായി വിപൂലീകരിച്ചു. പദ്ധതി കൂടുതല്‍ വികസിപ്പിക്കുന്നതിനുവേണ്ടിയാണ് ഇപ്പോള്‍ പ്രായപരിധി 60 വയസായി കുറയ്ക്കാൻ ശുപാർശ ചെയ്തത്.
ഫണ്ട് റിലീസ് സംവിധാനങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാൻ നിർദേശം നല്‍കി.
2024 സാമ്പത്തിക വർഷത്തില്‍ പദ്ധതിക്കായി 7,200 കോടി രൂപ അനുവദിച്ചിരുന്നു. എസ്റ്റിമേറ്റ് ഘട്ടത്തില്‍ ഇത് 6,800 കോടി രൂപയായി കുറച്ചിരുന്നു. എന്നാല്‍ ചെലവഴിച്ചത് 6,670 കോടി രൂപ മാത്രമാണെന്നും സമിതി ചൂണ്ടിക്കാട്ടി. 2025 സാമ്പത്തിക വർഷത്തില്‍ 7,300 കോടി രൂപ അനുവദിച്ചത് 7,605 കോടി രൂപയായി പരിഷ്കരിച്ചു. എന്നാല്‍ ജനുവരി 9 വരെ 5,034.03 കോടി രൂപ ചെലവഴിച്ചെന്നും സമിതി പറഞ്ഞു. 2026 സാമ്ബത്തിക വർഷത്തില്‍ 9,406 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിരിക്കുന്നത്. അനുവദിച്ച തുക വിനിയോഗിക്കുന്നതില്‍ കുറവു വരുത്തുന്ന പ്രവണതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഫണ്ട് റിലീസ് സംവിധാനങ്ങള്‍ സമഗ്രമായി അവലോകനം ചെയ്യാനും നിർദേശം നല്‍കി.
സിടി, എംആർഐ സ്കാനുകളും പദ്ധതിയുടെ ഭാഗമാക്കണം
ഗുരുതര രോഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട പാക്കേജുകളും സിടി, എംആർഐ സ്കാനുകളും പദ്ധതിയുടെ ഭാഗമാക്കണമെന്നും ആശങ്കകള്‍ പരിഹരിക്കുന്നതിനു ഹെല്‍പ് ലൈനും പരാതിപരിഹാര സംവിധാനവും വേണമെന്നും സമിതി നിർദേശിച്ചു