ന്യൂഡൽഹി: മോദി സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണത്തിന്‍റെ ഫലമായി സമ്പദ്‌വ്യവസ്ഥയില്‍ ഉത്പാദനമേഖലയുടെ പങ്ക് 60 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ജനങ്ങള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ അതിന്‍റെ ലാഭം കൊയ്യുന്നത് മറ്റുചിലരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ വർധിച്ചു. കാർഷികമേഖലയിലെ തെറ്റായ നയങ്ങള്‍ കർഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. അവർക്ക് ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി. ജിഎസ്ടി, ആദായ നികുതി തുടങ്ങിയവ ദരിദ്രരുടെയും ഇടത്തരം ജീവനക്കാരുടെയും ജീവിതം ദുഷ്കരമാക്കി. എന്നാല്‍ കോർപറേറ്റുകളുടെ വായ്പ സർക്കാർ എഴുതി ത്തള്ളുന്നതായും സമൂഹമാധ്യമമായ എക്സിലെ പോസ്റ്റില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി
എല്ലാവർക്കും ഒരേതരത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകുമ്പോഴാണ് യഥാർഥ വികസനം ഉണ്ടാകുന്നത്.
കുതിച്ചുയരുന്ന പണപ്പെരുപ്പം വായ്പയെടുക്കാൻ സാധാരണക്കാരെ നിർബന്ധിതരാക്കുന്നു. സാമ്പത്തിക അസമത്വമല്ല എല്ലാവർക്കും ഒരേതരത്തില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകുമ്പോഴാണ് യഥാർഥ വികസനം ഉണ്ടാകുന്നത്. വ്യവസായങ്ങള്‍ക്ക് രാജ്യത്ത് ന്യായമായ അന്തരീക്ഷമുണ്ടാകണം. ന്യായമായ നികുതിസമ്പ്രദായം ഉണ്ടാക്കിയെടുക്കണം. തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കണം. എങ്കില്‍ മാത്രമേ രാജ്യം സന്പന്നവും ശക്തവുമാകൂവെന്നും രാഹുല്‍ പറഞ്ഞു.
വെള്ള ടീഷർട്ട് ധരിച്ച് രാജ്യത്തെ യുവാക്കളും തൊഴിലാളികളും അസമത്വത്തിന് എതിരായ സമരത്തില്‍ പങ്കുചേരണമെന്ന് രാഹുല്‍ നേരത്തേ ആഹ്വാനം ചെയ്തിരുന്നു