തിരുവനന്തപുരം: സിഎംആർഎല്‍ – എക്സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്‌എഫ്‌ഐഒ കണ്ടെത്തല്‍ ഗുരുതരമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മിണ്ടാട്ടം ഇല്ല
ഏത് സേവനത്തിനാണ് കരിമണല്‍ കമ്പനി, വീണ വിജയന് കോടികള്‍ നല്‍കിയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെക്കുറിച്ച് ഗുരുതരമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മിണ്ടാട്ടം ഇല്ലെന്നും വി.മുരളീധരൻ പറഞ്ഞു. കോടികളുടെ അഴിമതിയില്‍ ഭരണ-പ്രതിപക്ഷം നടത്തുന്ന ഒത്തുകളിയാണ് കേരളം കാണുന്നതെന്നും വി.മുരളീധരൻ ആരോപിച്ചു.
മാസപ്പടി വാർത്ത വന്ന ദിവസം നിയമസഭയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഓടിപ്പോയത് കേരളം മറന്നിട്ടില്ല. വരുന്ന സമ്മേളനത്തിലും ഈ നാടകങ്ങള്‍ ആണോ കാണാൻ പോകുന്നത് എന്നും വി.മുരളീധരൻ ചോദിച്ചു. കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയില്‍ ഉന്നയിക്കുമോ എന്നും വി മുരളീധരൻ പരിഹസിച്ചു.
ബിജെപി നേതാവ് ഷോണ്‍ ജോർജ് നടത്തിയ പോരാട്ടം
മാസപ്പടി കേസിനെ ഇത്രയും കൊണ്ടെത്തിച്ചത് ബിജെപി നേതാവ് ഷോണ്‍ ജോർജ് നടത്തിയ പോരാട്ടമാണ്. പിണറായിയേയും മകളേയും രക്ഷിക്കാൻ വിജിലൻസില്‍ പരാതി കൊടുത്ത മാത്യു കുഴല്‍നാടനെപ്പോലെയല്ല ഷോണ്‍ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു