ആലപ്പുഴ: സിപിഎം വിട്ട് ബിജെപിയില്‍ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്‌ത്രീധന പീഡന പരാതിയില്‍ കേസ്. ഭാര്യ മിനിസ നല്‍കിയ പരാതിയില്‍ കരീലക്കുളങ്ങര പൊലീസാണ് ബിപിനെതിരെ കേസെടുത്തത്. സിപിഎം കായംകുളം ഏരിയ കമ്മിറ്റി അംഗവും ബിപിന്റെ അമ്മയുമായ പ്രസന്നകുമാരിയാണ് കേസില്‍ രണ്ടാം പ്രതി. മുമ്പ് മിനിസയുടെ പരാതി സിപിഎം നേതൃത്വത്തിന് നല്‍കിയിരുന്നു. അവിഹിതബന്ധം ചോദ്യം ചെയ്‌തതിന് മർദ്ദിച്ചെന്ന പരാതിയില്‍ സിപിഎം ബിപിൻ സി ബാബുവിനെതിരെ നടപടിയുമെടുത്തിരുന്നു
പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിന് മർദ്ദിച്ചു.
ഇതിനിടെയാണ് സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായ ബിപിൻ സി ബാബു പാർട്ടിവിട്ട് ബിജെപിയില്‍ ചേർന്നത്. രണ്ട് ദിവസം മുൻപാണ് ബിപിൻ സിയുടെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടത്. ബിപിൻ സി ബാബു തന്റെ പിതാവില്‍ നിന്ന് 10 ലക്ഷം രൂപ സ്‌ത്രീധനമായി വാങ്ങിയെന്നും കൂടുതല്‍ സ്‌ത്രീധനത്തിനായി കരണത്തടിച്ചെന്നും പരാതിയിലുണ്ട്. ശാരീരികമായി ഉപദ്രവിച്ചെന്നും തേപ്പുപെട്ടിയെടുത്ത് അടിക്കാൻ ശ്രമിച്ചെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പരസ്‌ത്രീ ബന്ധം ചോദ്യം ചെയ്‌തതിന് മർദ്ദിച്ചെന്നും പരാതിയുണ്ട്.
വിവിധങ്ങളായ പദവികള്‍ വഹിച്ചിട്ടുള്ളയാളാണ് ബിപിൻ സി ബാബു
സിപിഎം ആലപ്പുഴ ജില്ലയില്‍ വിഭാഗീയത പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിൻ സി ബാബു പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുതുകുളം ബ്ളോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികള്‍ വഹിച്ചിട്ടുള്ളയാളാണ് ബിപിൻ സി ബാബു