ഝാർഖണ്ഡ് : ഝാർഖണ്ഡില്‍ ഹേമന്ത് സോറൻ സർക്കാർ നവംബർ 28ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയില്‍ ചേർന്ന ഇന്ത്യാ സഖ്യ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഗവർണറെ കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് കത്ത് നല്‍കിയതായി ഹേമന്ത് സോറൻ അറിയിച്ചു. ഝാർഖണ്ഡില്‍ 16 സീറ്റ് നേടിയ കോണ്‍ഗ്രസും നാല് സീറ്റ് നേടിയ ആർജെഡിയും കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവസ് മുഖ്യമന്ത്രിയായേക്കും
അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപിയുടെ ദേവേന്ദ്ര ഫട്നാവസ് മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ വൻ വിജയം നേടിയ മഹായുതി സഖ്യത്തിന് മുന്നിലെ വെല്ലുവിളി മന്ത്രിസഭാ രൂപീകരണമാണ്. 134 സീറ്റ് നേടിയ ബിജെപി, മുഖ്യമന്ത്രി സ്ഥാനം സഖ്യകക്ഷികള്‍ക്ക് നല്‍കേണ്ടെന്ന നിലപാടിലാണ്.
ഏകനാഥ് ഷിൻഡെയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ട്.
. അതേസമയം ഏകനാഥ് ഷിൻഡെയും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ട്. ഷിൻഡെയുടെ ലഡ്ക്കി ബഹൻ പദ്ധതി അടക്കം മഹായുതി സഖ്യത്തിൻ്റെ തുടർ ഭരണത്തിന് കാരണമായി എന്നാണ് ശിവസേനയുടെ വിലയിരുത്തല്‍. മുംബൈയില്‍ ശിവസേന എംഎല്‍എമാരുടെ യോഗം ചേർന്നു. അതിനിടെ അജിത്ത് പവാറിൻ്റെ വസതിയില്‍ എൻസിപി എംഎല്‍എമാരും യോഗം ചേർന്നിരുന്നു.
അജിത് പവാറിനെ എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി അവർ തെരഞ്ഞെടുത്തു. മഹായുതിസഖ്യ നേതാക്കള്‍ ഒരുമിച്ചിരുന്ന് മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്നാണ് മുന്നണികളുടെ പ്രതികരണം. അതേസമയം, മഹാരാഷ്ട്രയില്‍ 50 സീറ്റ് പോലും തികച്ച് നേടാത്ത സാഹചര്യത്തില്‍ പ്രതിപക്ഷ സ്ഥാനം പോലും ഇല്ലാത്ത അവസ്ഥയിലാണ് മഹാവികാസ് അഘാഡി സഖ്യം.