ഷൊര്‍ണൂർ: ഷൊര്‍ണൂരില്‍ ട്രെയിന്‍ ഇടിച്ച് പുഴയില്‍ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. സേലം അടിമലൈ പുത്തൂർ സ്വദേശി ലക്ഷ്മണിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി . മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു.
ട്രെയിൻ ഇടിയില്‍ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. ലക്ഷ്മണനെ കണ്ടെത്താൻ സ്കൂബാ ടീം ഇന്നലെയും (നവംബർ 2) തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. മരണപ്പെട്ട നാല് പേരും തമിഴ്‌നാട് സേലം സ്വദേശികളാണ്. കേരള എക്‌സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ട്രെയിൻ വരുന്നത് അറിയാതെ റെയില്‍വേ ട്രാക്കില്‍നിന്ന് മാലിന്യം പെറുക്കുന്നതിനിടെ നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു.
കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം
അതേസമയം, അപകടത്തില്‍ കരാറുകാരനെതിരെ കേസെടുത്തു. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. ശുചീകരണത്തിനായി എത്തിച്ച തൊഴിലാളികളുടെ സുരക്ഷ കരാറുകാരന്‍ ഉറപ്പാക്കിയില്ല എന്നാരോപിച്ചാണ് കേസ്. ഇയാള്‍ക്ക് നല്‍കിയ കരാര്‍ റദ്ദാക്കിയതായി റെയില്‍വെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും റെയില്‍വെ അറിയിച്ചിട്ടുണ്ട്.