ഡൽഹി: സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ കച്ചില്‍ വാസയോഗ്യമല്ലാത്ത ഭൂപ്രകൃതിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരെ കാണാൻ സൈനിക യൂണിഫോമിലാണ് പ്രധാനമന്ത്രി എത്തിയത് .സൈനികരുമായി മധുരം പങ്കിട്ടു.. പാക് അതിർത്തിയിലെ ബി.എസ്.എഫ് പോസ്റ്റ് സന്ദർശിച്ച പ്രധാനമന്ത്രി അവരുടെ പട്രോളിംഗ് ബോട്ടില്‍ കടലിടുക്കില്‍ സവാരിയും നടത്തി. അതിർത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു..സർ ക്രീക്ക് ഏരിയയിലെ ലക്കി നാലയിലാണ് ബി.എസ്. എഫ്, കര, നാവിക, വ്യോമസേനാംഗങ്ങളെ വിന്യസിച്ചിരുന്നത്.
വികസിത ഇന്ത്യ എന്ന സ്വപ്നത്തിന്റെ സംരക്ഷകരാണ് സൈനികർ
സൈനികരുടെ നിശ്ചയദാർഢ്യത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്, ശത്രുക്കളുടെ വാക്കുകളിലല്ല. രാജ്യം നിങ്ങളില്‍ സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും ഉറപ്പ് കാണുന്നു. നിങ്ങളിലൂടെ ലോകം ഇന്ത്യയുടെ ശക്തി കാണുന്നു. ശത്രുവിന്റെ ദുരുദ്ദേശ്യങ്ങള്‍ക്ക് അറുതി കാണുന്നു. സൈനികരുടെ കഠിനാദ്ധ്വാനത്താലും ത്യാഗത്താലും രാജ്യവും പൗരന്മാരും സുരക്ഷിതരാണ്. സുരക്ഷിതമായ ഒരു രാജ്യത്തിനേ പുരോഗതി നേടാനാകു. വികസിത ഇന്ത്യ എന്ന സ്വപ്നത്തിന്റെ സംരക്ഷകരാണ് സൈനികർ. തന്റെ ദീപാവലി ആശംസ 140 കോടി ജനങ്ങളുടെ വികാരങ്ങളെയും നന്ദിയെയും പ്രതിനിധീകരിക്കുന്നുവെന്നും മോദി പറഞ്ഞു.
